തിരുവനന്തപുരം: സിസ്‌റ്റർ അഭയ കേസിലെ മൂന്നാം പ്രതി സിസ്‌റ്റർ സ്‌റ്റെഫി ഹൈമനോപ്ളാസ്‌റ്റിക് ശസ്‌ത്രക്രിയ നടത്തി കന്യകയാണെന്ന് സ്‌ഥാപിച്ചത് കേസിൽ നിന്നും രക്ഷപ്പെടാൻ ആയിരുന്നെന്ന് പ്രോസിക്യൂഷൻ. ഈ കണ്ടെത്തലുകൾക്ക് ആവശ്യമായ ശക്‌തമായ തെളിവുകൾ കോടതിക്ക് മുൻപാകെ സമർപ്പിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
സിസ്‌റ്റർ സ്‌റ്റെഫിയെ സിബിഐ അറസ്‌റ്റ് ചെയ്‌ത ശേഷം 2008 നവംബർ 25ന് വൈദ്യപരിശോധനക്ക് വിധേയയാക്കിയിരുന്നു. പരിശോധനയിൽ ഇവർ കന്യകയാണെന്ന് സ്‌ഥാപിക്കാൻ വേണ്ടി കന്യകാചർമ്മം കൃത്രിമമായി വച്ച് പിടിപ്പിക്കാനായി ഹൈമനോപ്ളാസ്‌റ്റിക് ശസ്‌ത്രക്രിയ നടത്തിയതായി കണ്ടെത്തി.
ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജിലെ പോലീസ് സർജനും പ്രോസിക്യൂഷൻ 29ആം സാക്ഷിയുമായ ഡോ. രമയും ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പളും പ്രോസിക്യൂഷൻ 19ആം സാക്ഷിയുമായ ഡോ. ലളിതാംബിക കരുണാകരനും ഈ കണ്ടെത്തലിനെ അനുകൂലിച്ച് സിബിഐ കോടതിയിൽ മൊഴി നൽകിയത് അന്തിമ വാദത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
പ്രതികൾ തമ്മിലുള്ള അവിഹിതബന്ധം സിസ്‌റ്റർ അഭയ കാണാൻ ഇടയായതാണ് അഭയയെ കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. കന്യകയാണെന്ന് സ്‌ഥാപിച്ചെടുത്ത് കേസിൽ നിന്നും രക്ഷപ്പെടാനാണ് സിസ്‌റ്റർ സ്‌റ്റെഫി ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ പറയുന്നു.
Read also: മോദിയുടെ വാരണാസിയിൽ ബിജെപിക്ക് അടിപതറി; 10 വർഷത്തിന് ശേഷം രണ്ട് സീറ്റിൽ തോൽവി