ആലപ്പുഴ: വിഷു ദിനത്തിൽ വള്ളികുന്നത്ത് 15 വയസുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസിൽ കീഴടങ്ങി. എറണാകുളത്തെ പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലാണ് ആർഎസ്എസ് പ്രവർത്തകനും വള്ളിക്കുന്നം സ്വദേശിയുമായ കേസിലെ മുഖ്യപ്രതി സജയ് ജിത്ത് കീഴടങ്ങിയത്. ഇയാള്‍ ഉൾപ്പടെ കേസില്‍ അഞ്ച് പ്രതികളുണ്ടെന്നാണ് സൂചന.
അതേസമയം, അഭിമന്യുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പാർട്ടി ഓഫീസിലെ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിക്കുക. സംഘർഷ സാധ്യത ഉള്ളതിനാൽ ആലപ്പുഴക്ക് പുറമെ മറ്റ് ജില്ലകളിൽ നിന്നുള്ള പോലീസിനെയും വള്ളികുന്നത്തും പരിസര പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന കാശിയുടെയും ആദർശിന്റെയും മൊഴി നിർണായകമാണ്. ചികിൽസയിലുള്ള ഇവരുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. വള്ളികുന്നം പടയണിവട്ടം ക്ഷേത്ര ഉൽസവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് 14ആം തീയതി രാത്രി 10 മണിയോടെയാണ് അഭിമന്യു കൊല്ലപ്പെട്ടത്.
Also Read: സംസ്‌ഥാനത്തെ മലയോര മേഖലകളിൽ ശക്‌തമായ മഴ തുടരാൻ സാധ്യത