അബുദാബി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ, വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരുടെ ക്വാറന്റൈന്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയതായി വ്യക്‌തമാക്കി അബുദാബി. നിലവില്‍ അന്തരാഷ്‌ട്ര യാത്രക്കാര്‍ക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുന്ന അബുദാബിയില്‍ ഡിസംബര്‍ 24ആം തീയതി മുതല്‍ വീണ്ടും പ്രവേശനം അനുവദിക്കും. അതിന് മുന്നോടിയായാണ് ഇപ്പോള്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയിരിക്കുന്നത്.
വിദേശത്ത് നിന്നും എത്തുന്ന യാത്രക്കാര്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് മുന്‍പായി 96 മണിക്കൂര്‍ മുന്‍പ് നടത്തിയ കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. തുടര്‍ന്ന് രാജ്യത്ത് പ്രവേശിച്ച ശേഷം വീണ്ടും ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയരാകണം. ശേഷം ഇവര്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെട്ട 16 രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ഹാജരാക്കുന്നതോടെ പ്രവേശനം അനുവദിക്കും. അവര്‍ക്ക് ക്വാറന്റൈനില്‍ കഴിയേണ്ട ആവശ്യമില്ലെന്നാണ് അബുദാബി വ്യക്‌തമാക്കുന്നത്.
ഓസ്‌ട്രേലിയ, ബ്രൂണെ, ചൈന, ഗ്രീസ്, ഗ്രീന്‍ലാന്റ്, ഹോങ്കോങ്, മലേഷ്യ, മൗറീഷ്യസ്, ന്യൂസീലന്‍ഡ്, സൗദി അറേബ്യ, സിംഗപ്പൂര്‍, തായ്‌വാന്‍, താജികിസ്‌ഥാന്‍, തായ്‌ലന്‍ഡ്, ഉസ്‌ബെകിസ്‌ഥാന്‍, വിയറ്റ്‌നാം എന്നിവയാണ് നിലവില്‍ ഗ്രീന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവിടെ നിന്നും എത്തുന്ന യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ക്വാറന്റൈന്‍ ഇല്ലാതെ രാജ്യത്ത് പ്രവേശിക്കാം. എല്ലാ രണ്ടാഴ്‌ച കൂടുമ്പോഴും ഈ പട്ടിക പുതുക്കുമെന്നും അബുദാബി വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : വിദ്വേഷ പരാമർശം; അര്‍ണബിന്റെ റിപ്പബ്ളിക് ഭാരതിന് 19 ലക്ഷം പിഴ ചുമത്തി ബ്രിട്ടൺ