ന്യൂഡെൽഹി: വിദ്വേഷ പരാമർശം നടത്തിയ അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ളിക് ഭാരത് ടിവിക്ക് പിഴ ചുമത്തി ബ്രിട്ടൺ. 20,000 പൗണ്ട് (19,85,162.86 രൂപ) ആണ് റിപ്പബ്ളിക് ഭാരതിന് ബ്രിട്ടീഷ് ടിവി റെഗുലേറ്ററി അതോറിറ്റിയായ ഓഫ്‌കോം പിഴ ചുമത്തിയിരിക്കുന്നത്. പാകിസ്‌ഥാൻ ജനതക്ക് നേരെയുള്ള വിദ്വേഷ പരാമര്‍ശങ്ങളെ തുടർന്നാണ് നടപടി.
2019 സെപ്റ്റംബർ ആറിന് റിപ്പബ്ളിക് ഭാരത് ടിവിയിൽ അര്‍ണബ് ഗോസ്വാമി അവതരിപ്പിച്ച ‘പൂച്ഛാ ഹേ ഭാരത്’ എന്ന പരിപാടി ബ്രോഡ്‌കാസ്‌റ്റിംഗ് നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഓഫ്‌കോം പറഞ്ഞു. പാകിസ്‌ഥാനിലെ ജനങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്ന ഭാഷയും പരാമര്‍ശങ്ങളും ഉപയോഗിച്ചുവെന്ന് ഓഫ്‌കോം, ഭാരത് റിപ്പബ്‌ളിക്കിന് നല്‍കിയ നോട്ടീസില്‍ വ്യക്‌തമാക്കി.
പരിപാടി അവതരിപ്പിച്ച റിപ്പബ്ളിക് ടിവി എഡിറ്റര്‍ അര്‍ണബും അതിഥിയായെത്തിയ ആളുകളും പാകിസ്‌ഥാനിലെ ജനങ്ങളെ അപമാനിച്ചുവെന്നും പരിപാടിയുടെ ഉള്ളടക്കം വിദ്വേഷ പരാമര്‍ശങ്ങള്‍ അടങ്ങിയതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയുടെ ചാന്ദ്രയാന്‍ ദൗത്യവുമായും ബഹിരാകാശ മേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുമായും ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. പാകിസ്‌ഥാനില്‍ നിന്നുള്ള അതിഥികളും ചാനൽ പരിപാടിയിൽ പങ്കെടുത്തിരുന്നു.
എന്നാല്‍ അര്‍ണബ് ഗോസ്വാമി, പാകിസ്‌ഥാന്‍ പ്രതിനിധികളെ ചര്‍ച്ചയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നു മാത്രമല്ല അവര്‍ക്കു നേരെ ആക്രോശിക്കുകയും ചെയ്‌തുവെന്ന് ഓഫ്‌കോം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നിലവില്‍ പരിപാടി യുകെയില്‍ സംപ്രേക്ഷണം ചെയ്യുന്നതിന് വിലക്കുണ്ട്.
ബ്രോഡ്‌കാസ്‌റ്റിംഗ്, ടെലികമ്മ്യൂണിക്കേഷന്‍സ്, പോസ്‌റ്റൽ ഇന്‍ഡസ്ട്രീസ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ച സംഘടനയാണ് ഓഫ് കോം. പരിപാടിയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് റിപ്പബ്ളിക് ഭാരത് ടിവിയെ ഓഫ് കോം നേരത്തെ അറിയിച്ചിരുന്നു.
Also Read: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം മാറ്റിവെക്കണം; കർഷക സംഘടനകൾ രംഗത്ത്