പാലക്കാട്: ദേശീയ പാതയിൽ കുഴൽമന്ദത്തിന് സമീപം വെള്ളപ്പാറയിൽ അപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ലോറിക്കും കെഎസ്ആർടിസി ബസിനും ഇടയിൽ കുടുങ്ങി കാവശ്ശേരി ഈടുവെടിയാൽ ഷീജാ നിവാസിൽ മോഹനന്റെ മകൻ ആദർശ് (23), കാഞ്ഞങ്ങാട് മാവുങ്കാൽ ഉദയംകുന്നിലെ കെ തമ്പാന്റെ മകൻ കെ സാബിത്ത് (26) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്‌ച രാത്രിയായിരുന്നു അപകടം.
ഇരുവരും സഞ്ചരിച്ച ബൈക്ക് ലോറിയെ മറികടക്കുന്നതിനിടെ പിന്നാലെ എത്തിയ കെഎസ്ആർടിസി ബസിന്റെ പിറകുവശം തട്ടിയാണ് അപകടം നടന്നത്. അമിതവേഗത്തിൽ സഞ്ചരിച്ച ബൈക്ക് ലോറിയെ മറികടക്കുന്നതിനിടയിലാണ് അപകടം നടന്നതെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. എന്നാൽ, ഒരു സ്വകാര്യ ചാനലിന് ലഭിച്ച അപകടത്തിന്റെ വീഡിയോ ക്ളിപ്പിൽ കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കുഴൽമന്ദം പോലീസ് ഇൻസ്‌പെക്‌ടർ ആർ രജീഷ് അറിയിച്ചു. ബെംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ആദർശ്. സാബിത്ത് ആലത്തൂരിൽ ഏയർടെൽ കമ്പനി സെയിൽസ് എക്‌സിക്യൂട്ടീവാണ്.
Most Read: ബാബുവിന് പ്രാഥമിക ചികിൽസ നൽകി; കഞ്ചിക്കോട് ഹെലിപാഡിൽ എത്തിക്കും