തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥർക്കെതിരായ നടപടികൾ തുടരുന്നു. ബാങ്ക് അഡ്‌മിനിസ്‌ട്രേറ്റർ എംസി അജിത്തിനെ മാറ്റി. സഹകരണ രജിസ്‌ട്രാറുടേതാണ് നടപടി. 2018ൽ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തിയത് ഇതേ അഡ്‌മിനിസ്‌ട്രേറ്റർ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് അജിത്തിനെതിരെ നടപടി എടുത്തിരിക്കുന്നത്. അജിത്തിനെ മാറ്റിയതിന് പിന്നാലെ മൂന്നംഗ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് ചുമതല നൽകി ഉത്തരവിറക്കി.
ബാങ്കിന്റെ ഓഡിറ്റ് നടപടികളുടെ മേൽനോട്ടം കഴിഞ്ഞ നാല് വർഷമായി വഹിച്ചിരുന്നത് എംസി അജിത്താണ്. തട്ടിപ്പുകൾ കണ്ടെത്തി നടപടികൾ എടുക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. അഡ്‌മിനിസ്‌ട്രേറ്റർക്ക് ബാങ്കിലെ എല്ലാ തട്ടിപ്പുകളും അറിയാമായിരുന്നു എങ്കിലും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു എന്നും പരാതികൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് സഹകരണ രജിസ്‌ട്രാർ ഇക്കാര്യം പരിശോധിക്കുകയും നടപടിയെടുക്കുകയും ചെയ്‌തത്.
അഡ്‌മിനിസ്‌ട്രേറ്റർക്ക് പകരമായി സീനിയർ അസിസ്‌റ്റന്റ് രജിസ്‌ട്രാർ ടികെ രവീന്ദ്രൻ, സീനിയർ ഇൻസ്‌പെക്‌ടർമാരായ എഎം വിനോദ്, കെകെ പ്രമോദ് എന്നിവർ അംഗങ്ങളായ കമ്മിറ്റിക്കാണ് ചുമതല നൽകിയിരിക്കുന്നത്. ഭരണചുമതല മുഴുവൻ കമ്മിറ്റിക്ക് കൈമാറി.
തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് കരുവന്നൂർ ബാങ്കിലെ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്‌ട്രാർ പിരിച്ചുവിട്ടിരുന്നു. ഭരണസമിതിക്കും തട്ടിപ്പിനെ കുറിച്ച് അറിവുണ്ടായിരുന്നു എന്നത് കണക്കിലെടുത്താണ് കെകെ ദിവാകരൻ പ്രസിഡണ്ടായ ഭരണസമിതി ജില്ലാ രജിസ്‌ട്രാർ പിരിച്ചുവിട്ടത്.
Also Read: സംസ്‌ഥാനത്ത് മൂന്നാഴ്‌ച വളരെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി; കേന്ദ്ര സംഘം നാളെയെത്തും