പാലക്കാട് : പാലക്കാട് യുവതിയുടെ മൃതദേഹം മാറി നല്‍കിയ സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ആറ് ജീവനക്കാര്‍ക്ക് എതിരെയാണ് നടപടിയെടുത്തത്. ഇവരില്‍ അഞ്ച് പേര്‍ താല്‍ക്കാലിക ജീവനക്കാരും ഒരാള്‍ സ്ഥിരം ജീവനക്കാരനും ആയിരുന്നു. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിടുകയും സ്ഥിരം ജീവനക്കാരനെ സസ്പെൻഡ് ചെയ്യുകയുമാണ് ചെയ്‌തത്. അറ്റന്‍ഡര്‍, നഴ്സ് ജോലി ചെയ്‌തിരുന്നവരാണ് നടപടി നേരിട്ട ജീവനക്കാര്‍. കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ട്. ഗുരുതരമായ വീഴ്‌ചയാണ് ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് കണ്ടെത്തല്‍.
പാലക്കാട് ജില്ല ആശുപത്രിയില്‍ ഇന്നലെയാണ് സംഭവം നടന്നത്. കോവിഡ് ബാധിച്ചു മരിച്ച ജാനകിയമ്മയുടെ മൃതദേഹത്തിന് പകരമാണ് അട്ടപ്പാടിയിലെ ആദിവാസി യുവതി വള്ളിയുടെ മൃതദേഹം സംസ്‌കാരത്തിനായി വിട്ടു നല്‍കിയത്. സംസ്‌കാരം നടത്തിയതിനു ശേഷമാണ് മൃതദേഹം മാറിയ വിവരം അധികൃതര്‍ അറിയുന്നത്. ഇന്നലെ രാവിലെ വള്ളിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നടപടിയുമായി പോലീസ് എത്തിയപ്പോഴാണ് കോവിഡ് ബാധിച്ചു മരിച്ച ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം വള്ളിയുടെ മൃതദേഹം മാറി നല്‍കിയെന്ന കാര്യം വ്യക്തമായത്.
ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത് വലിയ പിഴവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിച്ചത്. രണ്ട് ദിവസം മുന്നേ കാല്‍ വഴുതി വെള്ളക്കെട്ടില്‍ വീണാണ് വള്ളി മരിക്കുന്നത്. കോവിഡ് പോസിറ്റീവ് ആയി മരിച്ച ആളെന്ന് കരുതി കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് വള്ളിയുടെ മൃതദേഹം സംസ്‌കരിച്ചത്.
Read also : കാര്‍ഷിക മേഖലക്ക് 1,350 കോടിയുടെ പാക്കേജ്; കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കശ്‌മീർ