പാലക്കാട്: കഴിഞ്ഞ ദിവസം മുതൽ കാണാതായ പാലക്കാട് നെൻമാറ പഞ്ചായത്ത് അസി.സെക്രട്ടറി സുബൈർ അലി മധുരയിൽ ഉണ്ടെന്ന് സൂചന. നെൻമാറ പോലീസ് സുബൈറിനെ കണ്ടെത്തുന്നതിനായി മധുരയിലേക്ക് തിരിച്ചിട്ടുണ്ട്. സുബൈർ അലി ഫോണിൽ ബന്ധപ്പെട്ടതായി നെൻമാറ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. നേതാവിന്റെ ഭീഷണിയെ തുടർന്ന് സുബൈർ അലി ഏറെ അസ്വസ്‌ഥൻ ആയിരുന്നുവെന്ന് മകനും പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
ഇന്നലെ ഉച്ച മുതലാണ് നെൻമാറ പഞ്ചായത്ത് അസി. സെക്രട്ടറി സുബൈർ അലിയെ കാണാതായത്. ഓഫീസിൽ കത്തെഴുതി വെച്ചാണ് ഇദ്ദേഹം പോയത്. കൊല്ലങ്കോട് സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതിൽ ഏറെ മാനസിക സമ്മർദ്ദമുണ്ടായി എന്നാണ് കത്തിലെ ഉള്ളടക്കം. ഇക്കഴിഞ്ഞ നാലാം തീയതി തന്റെ ക്യാബിനിലെത്തി സിപിഎം മെമ്പർമാർ വൈസ് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ പ്രശ്‌നം ഉണ്ടാക്കിയിരുന്നുവെന്ന് കത്തിൽ പറയുന്നു.
കുടുംബ പ്രശ്‌നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്നും കത്തിൽ പറയുന്നുണ്ട്. സംഭവത്തിൽ സെക്രട്ടറി തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്‌ടർക്കും പ്രസിഡണ്ട് നെൻമാറ പോലീസിലും പരാതി നൽകിയിരുന്നു. ഇതിനിടെ, ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ചെന്ന് കാണിച്ചു ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്‌ഥിരംസമിതി അധ്യക്ഷ അസി. സെക്രട്ടറിക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, താൻ ആരെയും ജാതിപ്പേര് വിളിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അംഗം അമീർ ജാനോട് സുബൈർ പറയുന്ന ശബ്‌ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.
കുടുംബ പ്രശ്‌നങ്ങൾക്കിടയിൽ സിപിഎം നേതാക്കളുടെ ഭീഷണിയും ജാതിപ്പേര് വിളിച്ചെന്ന വ്യാജപരാതിയും മാനസിക സമ്മർദ്ദം ഉണ്ടാക്കിയെന്ന് കുറിപ്പിൽ എഴുതിയിട്ടുണ്ട്. അതേസമയം, കോൺഗ്രസ് അംഗങ്ങളുമായി ചേർന്ന് നടത്തുന്ന നാടകമാണ് തിരോധനമെന്ന് സിപിഎം ആരോപിച്ചു. സുബൈർ അലിയും കോൺഗ്രസിന്റെ പഞ്ചായത്ത് അംഗങ്ങളും ചേർന്ന് നടത്തിയ നാടകമാണോ തിരോധാനമെന്ന് സംശയമുണ്ടെന്നും നെൻമാറ വൈസ് പ്രസിഡണ്ട് പ്രകാശൻ ആരോപിച്ചു.
Most Read| വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി; ഔദ്യോഗിക ഉൽഘാടനം ഞായറാഴ്‌ച