മുംബൈ: ഭീമാ കൊറേഗാവ് കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമിക്ക് ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതിന് ആവശ്യമായ സ്‌ട്രോക്കും സിപ്പർ കപ്പിനും വേണ്ടി ഡിസംബർ അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്ന് സൂചന. പാർക്കിൻസൺസ് രോഗം സ്‌ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹം സ്‌ട്രോയും സിപ്പർ കപ്പും അനുവദിക്കണമെന്ന് അപേക്ഷിച്ചത്.
എൻഐഎ അറസ്‌റ്റ് ചെയ്‌തപ്പോൾ പിടിച്ചെടുത്ത സ്‍ട്രോയും സിപ്പർ കപ്പും തിരികെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌റ്റാൻ സ്വാമി നേരത്തെ പൂനെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അവ എടുത്തിട്ടില്ലെന്ന് കോടതിയിൽ എൻഐഎ സത്യവാങ്മൂലം സമർപ്പിച്ചു. ഇതിനെ തുടർന്ന് സ്‌റ്റാൻ സ്വാമിയുടെ അപേക്ഷ കോടതി തള്ളിയിരുന്നു.
തുടർന്ന് ജയിലിൽ സ്ട്രോയും സിപ്പറും ശൈത്യകാല വസ്‌ത്രങ്ങളും ഉപയോഗിക്കാൻ അനുമതി തേടി സ്വാമി വീണ്ടും കോടതിയെ സമീപിച്ചിരുന്നു. ഹരജിയിൽ ജയിൽ അധികൃതരുടെ മറുപടി കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജിയിൽ കോടതി ഡിസംബർ 4ന് വിധി പറയും.
2018 ജനുവരി ഒന്നിനാണ് ഭീമാ കൊറേഗാവ് യുദ്ധ സ്‌മാരകത്തിന് സമീപം സംഘർഷമുണ്ടായത്. പൂനെക്ക് സമീപം നടന്ന ഏകതാ പരിഷത്ത് സമ്മേളനത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത് എന്ന ആരോപണത്തെ തുടർന്ന് നിരവധി മനുഷ്യാവകാശ പ്രവർത്തകരെ എൻഐഎ അറസ്‌റ്റ് ചെയ്‌തിരുന്നു. സ്‌റ്റാൻ സ്വാമിക്ക് സിപിഎം (മാവോയിസ്‌റ്റ്) സംഘടനയുമായി ബന്ധമുണ്ടെന്നും സംഘർഷത്തിന് പ്രേരണ നൽകിയെന്നുമാണ് എൻഐഎ ആരോപിക്കുന്നത്.
Read also: കളമശ്ശേരി മെഡിക്കല്‍ കോളേജ്; ചികില്‍സാ പിഴവ് ആരോപണം തള്ളി പോലീസ്