കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്‌ഥാന സർക്കാർ. കേസിന്റെ വിചാരണ നിലവിലെ കോടതിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആരോപണങ്ങൾ ഉന്നയിരിച്ചിരിക്കുന്നത്. നടിയുടെയും മഞ്‌ജു വാര്യർ അടക്കമുള്ളവരുടെയും മൊഴികൾ രേഖപ്പെടുത്തുന്നതിൽ വീഴ്‌ച സംഭവിച്ചുവെന്നാണ് സർക്കാർ ആരോപിക്കുന്നത്.
മകളെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്ന മഞ്‌ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. നടിയെ വകവരുത്തും എന്ന മൊഴിയും രേഖപ്പെടുത്തിയില്ലെന്ന് സത്യവാങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടി. ആക്രമണത്തിനിരയായ നടിയാണ് വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ അനുകൂലിച്ചുകൊണ്ടാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പ്രോസിക്യൂഷനും ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
സുതാര്യമായ വിചാരണ നിലവിലെ കോടതിയിൽ ലഭ്യമാകില്ലെന്നായിരുന്നു ഹരജിയിൽ പ്രോസിക്യൂഷൻ പറഞ്ഞത്. അക്രമത്തിനിരയായ നടിക്ക് വിചാരണ കോടതിയിൽ നിന്നും നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട പല രേഖകളും പ്രോസിക്യൂഷന് നൽകുന്നില്ലെന്നും പ്രതിഭാഗത്തിനാണ് നൽകുന്നതെന്നും നടിയും ഹരജിയിൽ വ്യക്‌തമാക്കിയിരുന്നു.
കേസിന്റെ വിചാരണക്കായി ഹൈക്കോടതിയാണ് പ്രത്യേക കോടതിയെ നിയോഗിച്ചിരുന്നത്. അടച്ചിട്ട കോടതിയിലായിരുന്നു കേസിലെ വിചാരണ നടന്നിരുന്നത്.
Read also: തനിക്കെതിരെയുള്ളത് കള്ളകേസെന്ന് ബിനീഷ്; ജാമ്യാപേക്ഷ ഇന്ന്