ബെംഗളൂരു: തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ബിനീഷ് കോടിയേരി. ശാരീരിക അസ്വസ്‌ഥകളുണ്ടെന്നും ബിനീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്‌ച രാവിലെ ചോദ്യം ചെയ്യലിനായി ബെംഗളൂരുവിലെ എൻഫോഴ്‌സ്മെന്റ് ഡയറ്കടറേറ്റ് ഓഫീസിൽ എത്തിച്ചപ്പോഴായിരുന്നു ബിനീഷിന്റെ പ്രതികരണം. കള്ളക്കേസ് ആണോയെന്ന ചോദ്യത്തിന് ബിനീഷ് തലയാട്ടികൊണ്ട് അതെയെന്ന് ഉത്തരം പറഞ്ഞു.
ഇന്നലെയും ബിനീഷ് ഇഡിക്കെതിരെ പ്രതികരിച്ചിരുന്നു. ചെയ്യാത്ത കാര്യം സമ്മതിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്‌ഥർ നിർബന്ധിക്കുകയാണെന്ന് ബിനീഷ് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു ബിനീഷിന്റെ പ്രതികരണം. എന്നാൽ കൂടുതൽ സംസാരിക്കാൻ ഉദ്യോഗസ്‌ഥർ ബിനീഷിനെ അനുവദിച്ചില്ല.
ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ തുടർച്ചയായ ചോദ്യം ചെയ്യലിനെ തുടർന്ന് ഇന്നലെ ബിനീഷിന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. നടുവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ബിനീഷിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാത്രിയിൽ തന്നെ തിരിച്ച് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. തിങ്കളാഴ്‌ച രാവിലെയാണ് ബിനീഷിനെ ഇഡി ഓഫീസിൽ എത്തിച്ചത്.
അതേസമയം ബിനീഷിന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ബിനീഷിനെ ഇന്ന് ബെംഗളൂരു കോടതിയിൽ ഹാജരാക്കും. ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കുമെന്നാണ് കരുതുന്നത്. അതേസമയം മയക്കുമരുന്ന് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ബിനീഷിനെ ഇന്ന് നാർക്കോട്ടിക്‌സ് ബ്യൂറോ കസ്‌റ്റഡിയിൽ വാങ്ങിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
Read also: യുഡിഎഫിൽ സീറ്റ് തർക്കം രൂക്ഷം; ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഇന്ന് ഉഭയകക്ഷി ചർച്ച