കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നടന്‍ രവീന്ദ്രൻ ആഹ്വാനം ചെയ്‌ത സത്യാഗ്രഹം തുടങ്ങി. എറണാകുളം ഗാന്ധി സ്‌ക്വയറില്‍ ഫ്രണ്ട്സ് ഓഫ് പിടി ആന്റ് നേച്ചർ എന്ന സംഘടനയുടെ നേതൃത്വലാണ് രവീന്ദ്രന്‍ സത്യാഗ്രഹ സമരം ഇരിക്കുന്നത്. ഏകദിന ഉപവാസത്തിന് സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവരും പിന്തുണ അറിയിച്ചിട്ടുണ്ട്. അന്തരിച്ച കോൺഗ്രസ് നേതാവ് പിടി തോമസിന്റെ ഭാര്യ ഉമ തോമസും വേദിയിലുണ്ട്.
പിടി തോമസ് ഉണ്ടായിരുന്നു എങ്കില്‍ നടിക്കൊപ്പം ഉറച്ച് നിന്നേനെ. സംഭവദിവസം പിടി തോമസ് അനുഭവിച്ച സമ്മര്‍ദ്ദം നേരിട്ട് കണ്ടിട്ടുണ്ട്. കേസിൽ പോലീസ് തലപ്പത്ത് ഉണ്ടായ മാറ്റം പ്രതികളെ രക്ഷപ്പെടുത്താനുള്ള കുതന്ത്രമാണെന്നും ഉമ തോമസ് പറഞ്ഞു.
അതിജീവിതക്ക് നീതി വേണം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം. തൃക്കാക്കര മുന്‍ എംഎല്‍എ അന്തരിച്ച പിടി തോമസിന്റെ സുഹൃത്തുക്കളാണ് ഉപവാസ സമരത്തിന് നേതൃത്വം നല്‍കുന്നത്. ഇതാദ്യമായാണ് മലയാള സിനിമയില്‍ നിന്നും അതിജീവിതക്ക് വേണ്ടി ഒരു നടന്‍ പരസ്യമായി പ്രതിഷേധിക്കുന്നത്. കുറ്റകൃത്യം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്.
നടിയെ ആക്രമിച്ച കേസിൽ സംഭവിക്കുന്നതാണ് ഇരയുടെ പേര് പറയുന്നതിനടക്കം നിർമാതാവ് വിജയ് ബാബുവിനെ പോലുള്ളവർക്ക് ധൈര്യം നൽകുന്നത്. ഈ സാഹചര്യത്തിലാണ് അന്തരിച്ച മുൻ എംഎൽഎ പിടി തോമസ് തുടങ്ങിവെച്ച സമരം തുടരുന്നതെന്നും സമരസംഘാടകർ പറഞ്ഞു.
Most Read: വ്‌ളോഗർ റിഫയുടെ മരണം; ഭർത്താവിന് എതിരെ കേസെടുത്തു