കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ വീണ്ടും വിസ്‌തരിക്കാൻ ഹൈക്കോടതി അനുമതി. നേരത്തെ വിസ്‌തരിച്ച മൂന്ന് സാക്ഷികളെയും പുതിയ അഞ്ച് സാക്ഷികളെയും വിസ്‌തരിക്കാനാണ് ഹൈക്കോടതി പ്രോസിക്യൂഷന് അനുമതി നൽകിയിരിക്കുന്നത്. 12 സാക്ഷികളെ വിസ്‌തരിക്കണം എന്നായിരുന്നു പ്രോസിക്യൂഷന്‍ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്.
അതോടൊപ്പം കേസിലെ പ്രധാനപ്പെട്ട ഫോൺ രേഖകള്‍ കോടതി വിളിച്ചു വരുത്തണമെന്ന ഹരജിയും ഹൈക്കോടതി അംഗീകരിച്ചു. കേസിൽ 10 ദിവസത്തിനകം പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും പ്രോസിക്യൂഷന് നേരെ ചോദ്യങ്ങൾ ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ പ്രോസിക്യൂഷന് അനുകൂലമായ വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. കേസിലെ സാക്ഷികളെ വീണ്ടും വിസ്‌തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
മാസങ്ങൾക്ക് ശേഷം വീണ്ടും വിസ്‌താരം ആവശ്യപ്പെടുന്നതിൽ കോടതി സംശയവും പ്രകടിപ്പിച്ചിരുന്നു. കേസിന് അനുകൂലമായി സാക്ഷിമൊഴികൾ ഉണ്ടാക്കി എടുക്കാനാണോ പ്രോസിക്യൂഷന്റെ പുതിയ നീക്കമെന്ന ചോദ്യവും ഹരജി പരിഗണിക്കവെ കോടതിയുയർത്തി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ കേസിനെ എങ്ങനെ ബാധിക്കുമെന്നും കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു.
Most Read: കെ-റെയിൽ പദ്ധതി; മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി ശാസ്‌ത്ര സാഹിത്യ പരിഷത്ത്