കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ പ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് അന്വേഷണസംഘം. പള്‍സര്‍ സുനിയെ ജയിലിലെത്തിയാകും ചോദ്യം ചെയ്യുക. ദിലീപിന്റെ അടുത്ത സുഹൃത്ത് ശരത് ജി നായര്‍ക്ക് എല്ലാം അറിയാമെന്നും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നില്ല. ആലുവ മജിസ്ട്രേറ്റിന് കോവിഡ് സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവച്ചത്. തന്റെ ജീവന്‍ അപകടത്തിലായിരുന്നു എന്നും ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി അമ്മ ശോഭന പറഞ്ഞിരുന്നു.
2018 മെയ് മാസത്തില്‍ അമ്മക്ക് എഴുതിയ കത്തിലാണ് സുനി ഇക്കാര്യം പറഞ്ഞത്. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസം എഴുതിയ കത്ത് ഇപ്പോള്‍ പുറത്തുവിട്ടതെന്ന് അമ്മ ശോഭന പറഞ്ഞിരുന്നു. പ്രതി ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്‌തതെന്ന് മകന്‍ പറഞ്ഞതായും അവര്‍ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ശരത് ഒളിവിലായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് നാളെ കോടതിയെ അറിയിക്കും. കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴി ശരിയെന്നും അന്വേഷണ സംഘം വിലയിരുത്തി. ഗൂഢാലോചന കേസിലെ അന്വേഷണ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് സംഘം നാളെ വിചാരണ കോടതിയെ അറിയിക്കും.
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്ന വെളിപ്പെടുത്തല്‍ സത്യമാണെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു.
Most Read: രാത്രിയിൽ പറയുന്നിടത്ത് ബസ് നിർത്തും; സർക്കുലർ പുറത്തിറക്കി കെഎസ്ആർടിസി