കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോർട് കോടതിക്ക് കൈമാറി. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നത്. ഇതിന്റെ പശ്‌ചാത്തലത്തിൽ വിചാരണ നിർത്തി വെക്കണമെന്നും വിസ്‌താരത്തിന് കൂടുതൽ സമയം തേടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
കേസിൽ രണ്ട് സാക്ഷികളുടെ വിസ്‌താരവും ഇന്ന് നടന്നു. ഇതിനിടെ ദിലീപ് നൽകിയ രണ്ട് ഹരജികൾ പരിഗണിക്കുന്നത് കോടതി അടുത്തമാസം ഒന്നിലേക്ക് മാറ്റി. അന്വേഷണ ഉദ്യോഗസ്‌ഥനായ ബൈജു പൗലോസിന്റെ കൈവശമുളള നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കോടതിക്ക് കൈമാറണം എന്നാണ് ഹരജികളിലൊന്ന്.
അതേസമയം, വധശ്രമ ഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെടും. ഇതിനായി പ്രത്യേക അപേക്ഷ നൽകും. ഇന്ന് ഉച്ചക്ക് 1.45ന് കേസ് പരിഗണിക്കണമെന്നാണ് ആവശ്യം. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉപഹരജിയാണ് നൽകിയത്.
കേസുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. അന്വേഷണത്തിൽ പ്രധാന തെളിവായ മൊബൈൽ ഫോൺ ഹാജരാക്കിയില്ലെന്നും പ്രോസിക്യൂഷൻ പരാതിപ്പെടുന്നു. പ്രതികളെ കസ്‌റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
Most Read: ലോകായുക്‌ത; സർക്കാർ തീരുമാനം വികലവും വൃത്തികെട്ടതും, തുറന്നടിച്ച് കെമാൽ പാഷ