കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹരജി പരിഗണിക്കുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റി. ഹരജിയിൽ മറുപടി നൽകാൻ സർക്കാർ കൂടുതൽ സമയം ചോദിച്ചതോടെയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. വിശദമായ മറുപടി ഇക്കാര്യത്തിൽ നൽകേണ്ടതുണ്ടെന്നാണ് കേസ് പരിഗണിക്കുമ്പോൾ സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്‌തമാക്കിയത്.
ജസ്‌റ്റിസ് സിയാദ് റഹ്‌മാന്റെ സിംഗിൾ ബെഞ്ചാണ് ഹരജി പരിഗണിക്കുക. കേസ് അന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനായി ഭരണ തലത്തിൽ നിന്നും രാഷ്‌ട്രീയ ഇടപെടൽ ഉണ്ടാകുന്നതടക്കം സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് അതിജീവിതയുടെ ഹരജി. കേസിൽ കുറ്റപത്രം നൽകുന്നത് തടയണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ അതിജീവിത രംഗത്തെത്തിയതിന് പിന്നാലെ അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി ചോദിക്കാൻ ഒരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്. മൂന്ന് മാസം കൂടി സമയം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കും.
Most Read: നിയമ-ഭരണഘടനാ വിരുദ്ധ നടപടിയുടെ ഇരയാണ് ഞാൻ; സിബിഐക്ക് എതിരെ കാർത്തി ചിദംബരം