തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ കുറവുണ്ടായ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. ഒരു ഡോസ് വാക്‌സിനെടുത്തവർക്കും തിയേറ്ററുകളിൽ പ്രവേശനം അനുവദിക്കും. വിവാഹ ചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും കൂടുതൽ പേർക്ക് പങ്കെടുക്കാനും അനുമതിയായി. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗമാണ് നിലവിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചത്.
ഒക്‌ടോബർ അവസാനം തിയേറ്ററുകൾ തുറന്നെങ്കിലും ചലച്ചിത്രരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ സഹായം വേണമെന്ന് വിവിധ ചലച്ചിത്ര സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും തിയേറ്ററുകളിൽ പ്രവേശനം നൽകാൻ ഇന്നത്തെ അവലോകന യോഗത്തിൽ തീരുമാനമായത്. നേരത്തെ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് തിയേറ്ററുകളിൽ പ്രവേശനം അനുവദിച്ചിരുന്നത്.
വിവാഹങ്ങളിലും മരണങ്ങളിലും പങ്കെടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കാനും അവലോകന യോഗത്തിൽ ധാരണയായിട്ടുണ്ട്. വിവാഹങ്ങളിൽ നൂറ് മുതൽ ഇരുന്നൂറ് പേർക്ക് വരെ പങ്കെടുക്കാൻ അനുമതി നൽകാൻ യോഗത്തിൽ തീരുമാനമായി. ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവാഹ ചടങ്ങുകളിൽ നൂറ് പേർക്ക് വരെ പങ്കെടുക്കാം. തുറസായ ഇടങ്ങളിൽ നടക്കുന്ന വിവാഹ ചടങ്ങുകളിൽ ഇരുന്നൂറ് പേർക്ക് വരെ പങ്കെടുക്കാൻ അനുമതിയുണ്ട്.
സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറന്നതിന് ശേഷമുള്ള സാഹചര്യവും ഇന്ന് ചേർന്ന അവലോകന യോഗത്തിൽ ചർച്ചയായി. ഇതുവരെ കാര്യങ്ങൾ നല്ല രീതിയിലാണ് നീങ്ങുന്നതെന്ന് യോഗം വിലയിരുത്തി. സ്‌കൂളിൽ എത്തുന്ന കുട്ടികളിൽ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ ഉടൻ ചികിൽസ ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന് യോഗം നിർദ്ദേശം നൽകിയിട്ടുണ്ട്.
Read Also: ഐടി പാർക്കുകളിൽ വൈൻ പാർലറുകൾ: കോവിഡ് തീർന്നശേഷം ആലോചിക്കും; മുഖ്യമന്ത്രി