നെയ്‌റോബി: ലോകമെമ്പാടും ഉണ്ടായ കാലാവസ്‌ഥാ വ്യതിയാനം മൂലം അടുത്ത രണ്ട് ദശകങ്ങൾക്കുള്ളിൽ ആഫ്രിക്കയിലെ അപൂർവ ഹിമാനികൾ (മഞ്ഞുമലകൾ) അപ്രത്യക്ഷമാകുമെന്ന് പരിസ്‌ഥിതി സംഘടനകളുടെ പഠന റിപ്പോർട്. ആഗോള താപനത്തിന് കാരണമാവുന്ന പരിസ്‌ഥിതി പ്രശ്‌നങ്ങൾ ഏറ്റവും കുറഞ്ഞ നിലയിൽ നടക്കുന്ന ആഫ്രിക്കൻ വൻകരയിലാണ് ഈ പ്രതിഭാസത്തിന്റെ ഏറ്റവും ശക്‌തമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുന്നതെന്ന വൈരുധ്യവും റിപ്പോർട് പങ്കുവയ്‌ക്കുന്നു.
വേൾഡ് മീറ്ററോളജിക്കൽ ഓർഗനൈസേഷൻ, മറ്റ് പ്രധാന പരിസ്‌ഥിതി സംഘടനകളുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് അത്യന്തം ഗൗരവകരമായ കണ്ടെത്തലുകൾ അടങ്ങിയിരിക്കുന്നത്. ഒക്‌ടോബർ 31ന് സ്‌കോട്ട്ലൻഡിൽ വച്ച് നടക്കാനിരിക്കുന്ന യുഎൻ കാലാവസ്‌ഥാ ഉച്ചകോടിക്ക് മുന്നോടിയായാണ് ഇവർ റിപ്പോർട് പുറത്തുവിട്ടത്.
ആഗോള ശരാശരിയേക്കാൾ വളരെ വേഗത്തിലാണ് ഇവിടെ കാലാവസ്‌ഥാ വ്യതിയാനം ഉണ്ടാവുന്നത്. എന്നാൽ 54 രാജ്യങ്ങൾ അടങ്ങിയ ആഫ്രിക്കൻ വൻകര ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് മലിനീകരണത്തിലും, ഹരിതഗൃഹ വാതകങ്ങൾ പുറം തള്ളുന്നതിലും ഏറെ പിന്നിലാണ്.
എന്നിട്ടും ഇത്തരം പ്രതിസന്ധികളുടെ പരിണിത ഫലങ്ങൾ ആഫ്രിക്കയിലെ 1.3 ബില്യൺ ജനങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന ആശങ്കാ ജനകമായ വസ്‌തുതയാണ് റിപ്പോർട് മുൻപോട്ട് വയ്‌ക്കുന്നത്.
വരാനിരിക്കുന്ന ദ്രുതഗതിയിലുള്ളതും വ്യാപകമായതുമായ മാറ്റങ്ങളുടെ പ്രതീകമായി വൻകരയിലെ സുപ്രധാന മേഖലകളായ കിളിമഞ്ചാരോ പർവ്വതം, കെനിയ പർവ്വതം, ഉഗാണ്ടയിലെ റവൻസോറി പർവ്വത നിരകൾ എന്നിവിടങ്ങളിലെ ഹിമാനികൾ അതിവേഗം ഇല്ലാതായി കൊണ്ടിരിക്കുന്നുവെന്ന് റിപ്പോർട് ചൂണ്ടിക്കാണിക്കുന്നു.
ഇത് 12 കോടിയോളം ദരിദ്രരായ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് നയിക്കുമെന്ന് വേൾഡ് മീറ്ററോളജിക്കൽ ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ പറ്റെരി ടാലസ് വ്യക്‌തമാക്കി. കാലാവസ്‌ഥാ വ്യതിയാനത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിലുടനീളം ബാധിക്കുമെന്നും വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.
സബ്-സഹാറൻ ആഫ്രിക്കയിൽ ഈ കാലാവസ്‌ഥാ വ്യതിയാനം 2050ഓടെ മൊത്ത ആഭ്യന്തര ഉൽപാദനത്തെ 3 ശതമാനം വരെ താഴേക്ക് കൊണ്ടുപോകും. ഇതിനൊപ്പം വരൾച്ച, ഭക്ഷ്യക്ഷാമം തുടങ്ങിയ പ്രതിസന്ധികളും നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Read Also: മഴ മുന്നറിയിപ്പ്; എറണാകുളത്ത് ക്വാറികളുടെ പ്രവർത്തനം 24 വരെ നിർത്താൻ ഉത്തരവ്