ബുക്കാറസ്‌റ്റ്: ദേശീയ സ്‌കൂൾ പാഠ്യപദ്ധതിയിൽ പരിസ്‌ഥിതി സംരക്ഷണം, കാലാവസ്‌ഥാ വ്യതിയാനം എന്നിവ ഉൾപ്പെടുത്താനൊരുങ്ങി റൊമാനിയ. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് വരുംതലമുറയെ ബോധവാൻമാരാക്കുകയാണ് ഈ വിപ്ളവകരമായ തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസം മനുഷ്യന്റെ മനോഭാവങ്ങളിൽ മാറ്റം സൃഷ്‌ടിക്കും. അതുകൊണ്ട് തന്നെ കാലാവസ്‌ഥാ വ്യതിയാനത്തോടുള്ള സാമൂഹിക പ്രതികരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പാഠ്യപദ്ധതിയിൽ ഈ വിഷയങ്ങൾ ഉൾപ്പെടുത്തി പ്രകൃതിയെയും ഭാവിയെയും സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം; പ്രസിഡണ്ട് ക്ളോസ് ഇയോഹാനിസ് വ്യക്‌തമാക്കി. പുതിയ പാഠ്യപദ്ധതി വിദ്യാർഥികളെ പരിസ്‌ഥിതി സംരക്ഷകരായി മാറ്റുമെന്നാണ് ഇത് സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോർട് പറയുന്നത്.
പതിനായിരത്തോളം കുട്ടികളാണ് ഇതിൽ പങ്കാളികളാകുന്നത്. പരിസ്‌ഥിത സംഘടനകളിൽ നിന്ന് അനുകൂല നിലപാട് സർക്കാരിന് ഈ വിഷയത്തിൽ ലഭിച്ചു കഴിഞ്ഞു. റിപ്പോർട് അടിയന്തരമായി നടപ്പാക്കേണ്ട ഒന്നാണെന്ന് പ്രമേയത്തിന് പിന്തുണ നൽകി ‘ഏജന്റ് ഗ്രീൻ’ എന്ന പരിസ്‌ഥിതി സംഘടനയുടെ പ്രതിനിധി ഗബ്രിയേൽ പോൻ പ്രതികരിച്ചു. ഇതുവഴി സ്‌കൂളുകളിൽ നിന്നുമുള്ള കാർബൺ ബഹിർഗമനം 2030ഓടെ ഗണ്യമായി കുറയ്‌ക്കാൻ സാധിക്കും.
പഴയ തലമുറയ്‌ക്ക് കാലാവസ്‌ഥാ വ്യതിയാനത്തെ തടയാനായില്ല. എന്നാൽ വിദ്യാഭ്യാസമെന്ന മാധ്യമത്തിലൂടെ അടുത്ത തലമുറയെ പരിസ്‌ഥിതി സംരക്ഷണത്തെ കുറിച്ച് ബോധവാൻമാരാക്കാൻ കഴിയും; ഗബ്രിയേൽ ചൂണ്ടിക്കാണിച്ചു. വളരെ വിപ്ളവകരമായ മാറ്റത്തിനാണ് റൊമാനിയൻ സർക്കാർ തുടക്കമിട്ടിരിക്കുന്നത്. പരിസ്‌ഥിതി സംരക്ഷണത്തെ കുറിച്ചുള്ള അവബോധമില്ലായ്‌മയാണ് പല പ്രശ്‌നങ്ങൾക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു.
Read Also: ധീരജ് വധം; കെ സുധാകരന് പൂർണ പിന്തുണയെന്ന് വിഡി സതീശൻ