തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പ്രതികരിച്ചു നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മാദ്ധ്യമ പ്രവർത്തകയോട് ക്ഷമ ചോദിച്ചു സുരേഷ് ഗോപി പ്രതികരിച്ചത്. ദുരുദ്ദേശ്യത്തോടെ അല്ല മാദ്ധ്യമ പ്രവർത്തകയുടെ തോളിൽ സ്‌പർശിച്ചതെന്നും തനിക്ക് അവരോട് പിതൃസ്‌നേഹം മാത്രമേ ഉള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
‘മാദ്ധ്യമങ്ങളുടെ മുന്നിൽ വെച്ച് വാൽസല്യത്തോടെയാണ് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ ആരോടും പെരുമാറിയിട്ടില്ല. എന്നാൽ, ആ കുട്ടിക്ക് അതിനെ കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കണം എന്നുതന്നെയാണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു’- സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
ഒരു മകളെ പോലെയാണ് കണ്ടതെന്നും ഒരു അച്ഛനെപ്പോലെ മാപ്പ് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് തെറ്റായ ഉദ്ദേശ്യമൊന്നുമില്ല. സോറി പറയാൻ ഞാൻ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. ഇന്ന് നിയമനടപടി എന്ന് പറയുമ്പോൾ ഞാൻ എന്ത് പറയാനാണ്. വഴി മുടക്കി നിന്നപ്പോൾ വശത്തേക്ക് മാറ്റി പോകാൻ ശ്രമിച്ചതാണെന്ന് വിശദീകരിച്ച സുരേഷ് ഗോപി, ഇങ്ങനെ ആണെങ്കിൽ ഇനി മാദ്ധ്യമങ്ങളുടെ മുന്നിൽ എത്തില്ലെന്നും കൂട്ടിച്ചേർത്തു.
ഇന്നലെ കോഴിക്കോട് തളിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് സംഭവമുണ്ടായത്. ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ചതായാണ് പരാതി ഉയർന്നത്. വിഷയത്തിൽ നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി മാദ്ധ്യമ പ്രവർത്തക അറിയിച്ചിരുന്നു. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് കേരള പത്രപ്രവർത്തക യൂണിയനും അറിയിച്ചിരുന്നു.
Most Read| വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമായേക്കും; നിയമഭേദഗതിക്ക് നിർദ്ദേശം