കൊയിലാണ്ടി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സാങ്കേതിക തടസങ്ങൾ ഒഴിഞ്ഞ് ഉള്ളൂർക്കടവ് പാലം യാഥാർഥ്യമാകുന്നു. പാലം നിർമാണത്തിന്റെ പ്രവൃത്തി ടെൻഡർ ചെയ്‌തു. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ഉള്ളിയേരിയെയും കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ചെങ്ങോട്ടുകാവിനെയും ബന്ധിപ്പിക്കുന്നതാണ് ഉള്ളൂർക്കടവ് പാലം.
സ്‌ഥലമെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളായിരുന്നു പാലം നിർമാണത്തിനു തടസം ഉണ്ടാക്കിയത്. തുടക്കത്തിൽ 8.50 കോടി രൂപയുടെ പദ്ധതിയാണു തയ്യാറാക്കിയത്. എന്നാൽ കാലതാമസം നേരിട്ടതോടെ പദ്ധതിച്ചെലവ് 16.25 കോടി രൂപയായി ഉയർന്നു. പുതിയ എസ്‌റ്റിമേറ്റ് 2020 ജൂണിലാണ് ധനവകുപ്പ് അംഗീകരിച്ചത്. അകലാപ്പുഴ ദേശീയ ജലപാതയായി അംഗീകരിച്ചതോടെ ഉള്ളൂർക്കടവ് പാലത്തിന്റെ രൂപരേഖയിലും മാറ്റം വരുത്തേണ്ടി വന്നു. സെന്റർ സ്‌പാനിലും സെന്റർ പില്ലറിലുമാണ് മാറ്റം വരുത്തിയത്.
പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ അത്തോളി, ഉള്ളിയേരി പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കൊയിലാണ്ടി താലൂക്ക് ഓഫീസ്, താലൂക്ക് ആശുപത്രി, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാനാകും.
കൊയിലാണ്ടിയിലുള്ളവർക്ക് മലബാർ മെഡിക്കൽ കോളജിലേക്കും എളുപ്പത്തിൽ എത്താം. 9 സ്‌പാനുകളുള്ള പാലത്തിന് ഇരുവശത്തും നടപ്പാതയുൾപ്പെടെ 12 മീറ്റർ വീതിയും 250 മീറ്റർ നീളവുമുണ്ടാകും. 16 മാസത്തിനകം പാലത്തിന്റെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന് എംഎൽഎ കെ ദാസൻ പറഞ്ഞു.
Malabar News: ഔഫ് കൊലപാതകം; മുഖ്യ പ്രതി ഇര്‍ഷാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും