കാസർഗോഡ്: കൈക്കൂലി വാങ്ങിയ കൃഷി ഓഫിസർ പിടിയിൽ. കാസർഗോഡ് ചെങ്കളയിലെ കൃഷി ഓഫിസറും എറണാകുളം സ്വദേശിയുമായ അജിയാണ് പിടിയിലായത്. കേന്ദ്ര സംസ്‌ഥാന സർക്കാരുകളുടെ സംയുക്‌ത പദ്ധതിയായ സുഭിക്ഷം, സുരക്ഷിതം പദ്ധതിയുടെ ഗുണഭോക്‌താക്കളെ തിരഞ്ഞെടുക്കുന്നതിനിടെയാണ് കൈക്കൂലി വാങ്ങിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ വിജിലൻസ് സംഘം ഇയാളിൽ നിന്ന് 5000 രൂപയും പിടിച്ചെടുത്തു. വിജിലൻസ് ഡിവൈഎസ്‌പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചെങ്കള മേഖലയിലുള്ള സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് കൈക്കൂലി സംബന്ധിച്ച പരാതിയുമായി എത്തിയത്.
പദ്ധതിയുടെ ഓണറേറിയവുമായി ബന്ധപ്പെട്ട ഒരു മാസത്തെ തുക ഓഫിസർക്ക് നൽകണം എന്നായിരുന്നു ആവശ്യം. കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച പദ്ധതി വിഹിതത്തിൽ നിന്ന് ഒരു മാസത്തെ പണമായ ഏഴായിരം രൂപയാണ് ആവശ്യപ്പെട്ടതെന്നും ഇതിൽ 5000 രൂപ വാങ്ങിയത് കംപ്യൂട്ടർ വർക്കുകൾ ചെയ്‌ത് തീർക്കാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ്.
ബാക്കി രണ്ടായിരം രൂപ ഉടനെ എത്തിക്കണമെന്ന് നിർദ്ദേശവും നൽകിയിരുന്നു. ഒരു കാരണവശാലും പണം നൽകരുതെന്ന് പാടശേഖരം സെക്രട്ടറി പറഞ്ഞുവെന്നും മറ്റൊരാളിൽ നിന്ന് മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും പരാതിക്കാരൻ പറയുന്നു.
Also Read: വഖഫ് ബോർഡ് നിയമനം; ഉടൻ പിഎസ്‌സിക്ക് വിടില്ല, വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി