ചണ്ഡീഗഢ്: പിസിസി അധ്യക്ഷൻ നവ്‌ജ്യോത് സിദ്ദുവിന്റെ ആവശ്യത്തിന് വഴങ്ങി പഞ്ചാബ് സർക്കാർ. അഡ്വക്കേറ്റ് ജനറൽ എപിഎസ് ഡിയോളിന്റെ രാജി ചരൺജിത് ഛന്നി സർക്കാർ അംഗീകരിച്ചു. നേരത്തെ പഞ്ചാബ് പിസിസി അധ്യക്ഷ സ്‌ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച സിദ്ദു, സംസ്‌ഥാന ഡിജിപിയെയും അഡ്വക്കേറ്റ് ജനറലിനെയും നീക്കണമെന്ന ഉപാധി മുന്നോട്ട് വെച്ചിരുന്നു. അങ്ങനെയെങ്കിൽ രാജി പിൻവലിക്കാമെന്ന നിലപാടിലായിരുന്നു സിദ്ദു.
പിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക് മടങ്ങിവന്നതിന് പിന്നാലെയാണ് അഡ്വക്കേറ്റ് ജനറൽ ഡിയോളിന്റെ രാജി ക്യാബിനറ്റ് അംഗീകരിച്ചത്. തിങ്കളാഴ്‌ചയാണ് ഡിയോൾ അഡ്വക്കേറ്റ് ജനറൽ സ്‌ഥാനത്ത് നിന്ന് രാജി സമർപ്പിച്ചത്. രാജി ലഭിച്ചെന്ന് സ്‌ഥിരീകരിച്ചെങ്കിലും ക്യാബിനറ്റ് യോഗത്തിലാകും അന്തിമ തീരുമാനമെന്നാണ് അറിയിച്ചിരുന്നത്. തുടർന്ന് ഇന്ന് ഡിയോളിന്റെ രാജി ക്യാബിനറ്റ് അംഗീകരിച്ചതായി ചരൺജിത് ഛന്നി അറിയിക്കുകയായിരുന്നു.
Also Read: സോഷ്യലിസത്തിന്റെ മണം; പെർഫ്യൂം പുറത്തിറക്കി സമാജ്‌വാദി പാർട്ടി