കോഴിക്കോട്: ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം മംഗലാപുരത്തേയ്‌ക്ക് മാറ്റാനുള്ള തീരുമാനം ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ പുനപരിശോധിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം ബേപ്പൂരിൽ തന്നെ തുടരാനാവശ്യമായ എല്ലാ ചർച്ചയ്‌ക്കും സർക്കാർ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
ബേപ്പൂർ പോർട്ടിന്റെയും ഹാർബറിന്റെയും വികസനം ലക്ഷ്യമാക്കി മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, സജി ചെറിയാൻ, അഹമ്മദ് ദേവർ കോവിൽ തുടങ്ങിയവർ ബേപ്പൂർ തുറമുഖം സന്ദർശിച്ചു. ബേപ്പൂർ തുറമുഖത്തിന്റെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രിമാർ പറഞ്ഞു. സർക്കാരിന്റെ പ്രഥമ പരിഗണനയിലാണ് ബേപ്പൂർ.
കേന്ദ്രസർക്കാരിന്റെ നിഷേധാത്‌മക നിലപാട് പ്രതിഷേധം ഉണ്ടാക്കുന്നതായും മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള തീരത്തെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്കു കപ്പൽ സർവീസിനായി കൂടുതൽ വിദേശ കമ്പനികളെ ഉൾപ്പെടുത്തി സമഗ്ര മാറ്റമാണ് സർക്കാർ ബേപ്പൂരിൽ നടപ്പിലാക്കുകയെന്നും മന്ത്രിമാർ വ്യക്‌തമാക്കി.
Also Read: കോന്നിയിലും സ്‍ഫോടക വസ്‌തു ശേഖരം; 90 ജലാറ്റിന്‍ സ്‌റ്റിക്കുകൾ കണ്ടെത്തി