തിരുവനന്തപുരം: ജൂണ്‍ 21 മുതല്‍ ആരംഭിക്കാനിരിക്കുന്ന പ്ളസ്‌ടു പ്രായോഗിക പരീക്ഷകള്‍ കോവിഡ് പശ്‌ചാത്തലത്തിൽ ഒഴിവാക്കുന്ന കാര്യം പരിഗണിക്കേണ്ടതാണെന്ന് എയ്‌ഡഡ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍ (എഎച്ച്എസ്‌ടിഎ) ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സംഘടന വിദ്യാഭ്യാസ മന്ത്രിയ്‌ക്ക് നിവേദനം നൽകി.
പരീക്ഷാ ഉപകരണങ്ങള്‍ കൈമാറ്റം ചെയ്യുന്നതിലൂടെയും സമ്പര്‍ക്കത്തിലൂടെയും കോവിഡ് വ്യാപനം ഉണ്ടാകും എന്ന ചിന്ത കുട്ടികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കുട്ടികള്‍ക്ക് സ്‌കൂളിലെത്തി പരീക്ഷണങ്ങള്‍ ലാബില്‍ ചെയ്ത് നോക്കാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല. തിയറി പരീക്ഷ കഴിഞ്ഞ് അതിനുള്ള സൗകര്യം ഒരുക്കും എന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല.
ഒരേ ദിവസം തന്നെ പ്രാക്‌ടിക്കൽ പരീക്ഷ നടത്താനുളള നിര്‍ദ്ദേശവും അപകടകരമാണ്. ഇതിനോടകം പല അധ്യാപകരും, വിദ്യാര്‍ഥികളും അവരുടെ കുടുംബാംഗങ്ങളും കോവിഡ് ബാധിതരാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രായോഗിക പരീക്ഷകള്‍ക്ക് ഇന്റേണൽ അസസ്‌മെന്റിലൂടെ മാര്‍ക്ക് നല്‍കുന്ന കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് എഎച്ച്എസ്‌ടിഎ സംസ്‌ഥാന പ്രസിഡണ്ട് ആർ അരുണ്‍കുമാര്‍, ജനറല്‍ സെക്രട്ടറി എസ് മനോജ്, ട്രഷറര്‍ കെഎ വര്‍ഗീസ് എന്നിവര്‍ ആവശ്യപ്പെട്ടു.
Also Read: പുതിയൊരു കരുത്തായി തിരിച്ചു വരും, അതൊരു പ്രതിജ്‌ഞയാണ്; കെ സുധാകരൻ