തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയവും, കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളും വിലയിരുത്താനായി നിയോഗിക്കപ്പെട്ട എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. ഇന്നും നാളെയും അദ്ദേഹം സംസ്‌ഥാനത്ത് തുടരുമെന്നും, ഈ വിഷയങ്ങളില്‍ കൃത്യമായ പരിശോധന നടത്തുമെന്നും നേതൃത്വങ്ങൾ വ്യക്‌തമാക്കി. കൂടാതെ പാര്‍ട്ടിയുടെ പുനഃസംഘടന ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടക്കുമെന്നാണ് സൂചനകള്‍.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്‌ഥാന കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍ ശക്‌തമായ പൊട്ടിത്തെറികള്‍ ഉടലെടുത്തതോടെയാണ് ഇക്കാര്യത്തില്‍ അടിയന്തിരമായി ഹൈക്കമാന്‍ഡ് ഇടപെടാന്‍ തീരുമാനമെടുത്തത്. മൂന്ന് മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കേരളത്തില്‍ പ്രശ്‌ന പരിഹാരം ഉടന്‍ തന്നെ കാണേണ്ടതും അനിവാര്യമാണ്. നേതൃമാറ്റം എന്ന ആവശ്യം ശക്‌തമായി തുടരുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് പ്രയാസമാണെന്ന് നിലപാടാണ് ഹൈക്കമാന്‍ഡിനുള്ളത്. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ കെപിസിസി പ്രസിഡണ്ടായി മുല്ലപ്പളി രാമചന്ദ്രന്‍ തന്നെ തുടരാനാണ് സാധ്യത.
ഇന്നലെയാണ് താരിഖ് അന്‍വര്‍ കേരളത്തില്‍ എത്തിയത്. ഇന്ന് അദ്ദേഹം നേതാക്കളെ സന്ദര്‍ശിക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ തന്നെ നേതാക്കള്‍ രംഗത്ത് വരുമെന്നാണ് സൂചനകള്‍. ഒപ്പം തന്നെ എംഎം ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ക്കെതിരെയും ശക്‌തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കൂടാതെ പല ഡിസിസി പ്രസിഡണ്ടുമാര്‍ക്ക് എതിരെയും ശക്‌തമായ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പല ജില്ലാ കമ്മിറ്റുകളും പുനഃസംഘടിപ്പിക്കാനുള്ള നേതാക്കളുടെ ആവശ്യം ഹൈക്കമാന്‍ഡ് പരിഗണിക്കാനും സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്.
Read also : കോവിഡ് ജനിതകമാറ്റം; സംസ്‌ഥാനത്ത് കണ്ടെത്തിയാല്‍ കര്‍ശന ജാഗ്രത