ന്യൂഡെൽഹി: കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടന ഉടൻ. 15 ദിവസത്തിനകം പുതിയ പ്രവർത്തക സമിതിയെ പ്രഖ്യാപിക്കുമെന്നാണ് നേതൃത്വത്തിൽ നിന്നുള്ള വിവരം. അംഗസംഖ്യ 24ൽ നിന്ന് 36 ആയി ഉയർത്തും. ശശി തരൂർ, രമേശ് ചെന്നിത്തല എന്നിവരുടെ കാര്യത്തിൽ ചർച്ച തുടരുകയാണ്. സച്ചിൽ പൈലറ്റിനും സാധ്യത കൽപ്പിക്കുന്നുണ്ട്. ഒരു വിഭാഗം നേതാക്കൾ പ്രവർത്തക സമിതി ഉന്നമിട്ട് നിൽക്കുമ്പോൾ ആരൊക്കെ ഇടംപിടിക്കുമെന്നതും നിർണായകമാണ്.
അതിനിടെ, സംസ്‌ഥാന കോൺഗ്രസിലെ പുനഃസംഘടന സംബന്ധിച്ച ഗ്രൂപ്പ് തർക്കം പരിഹരിക്കാൻ ഐഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ നാളെ കേരളത്തിലെത്തും. തിങ്കളാഴ്‌ച മുതൽ മൂന്ന് ദിവസം നേതാക്കളുമായി ചർച്ച നടത്തും. പ്രശ്‌നത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇടപെടേണ്ട കാര്യമില്ലെന്നാണ് എഐസിസി നിലപാട്. എന്നാൽ, താരിഖ് അൻവറിൾ നിന്ന് നീതി കിട്ടില്ലെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ.
ഹൈക്കമാൻഡിനെ സമീപിക്കാൻ തന്നെയാണ് നേതാക്കളുടെ തീരുമാനം. മുമ്പ് പരാതികൾ നൽകിയപ്പോൾ കെപിസിസി നേതൃത്വത്തോട് മൃദുസമീപനമാണ് താരിഖ് അൻവർ കാണിച്ചതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പ്രശ്‌നപരിഹാരത്തിനായുള്ള ചർച്ച കേരളത്തിൽ തന്നെ മതിയെന്നാണ് എഐസിസി നിലപാട്. അതേസമയം, ജില്ലാ അടിസ്‌ഥാനത്തിൽ ഗ്രൂപ്പ് യോഗങ്ങൾ വിളിച്ചു വിഡി സതീശനെതിരായ പടയൊരുക്കത്തിലാണ് എ, ഐ ഗ്രൂപ്പുകൾ.
എന്നാൽ, നേതാക്കൾ ആത്‌മപരിശോധന നടത്തണമെന്നും പാർട്ടിപ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടെന്നും പറഞ്ഞ വിഡി സതീശൻ ആരോടും വഴക്കിനില്ലെന്നും പ്രതികരിച്ചിരുന്നു. എ, ഐ ഗ്രൂപ്പുകളുടെ സംയുക്‌ത യോഗത്തെ കെ മുരളീധരനും എതിർത്തു. പരാതി അറിയിക്കാൻ ഗ്രൂപ്പ് നേതാക്കൾ ഡെൽഹിക്ക് തിരിക്കാനിരിക്കെ ബ്ളോക്ക് പുനഃസംഘടന തർക്കത്തിൽ ഇടപെടേണ്ടെന്നും കെപിസിസി തലത്തിൽ തീർക്കട്ടെയെന്നുമാണ് എഐസിസി നിലപാട്.
Most Read: വ്യജരേഖ ചമയ്‌ക്കൽ; വിദ്യ ഒളിവിൽ തന്നെ- സൈബർ പോലീസിന്റെ സഹായം തേടി