തിരുവനന്തപുരം : ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്‌ത ശേഷം അവിടെ നിന്നും കേരളത്തിലെത്തിയ ആളുകള്‍ക്ക് മറ്റാരുമായും സമ്പര്‍ക്കമില്ലെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ്. നിലവില്‍ 8 പേരാണ് ഈ കാലയളവില്‍ ബ്രിട്ടനില്‍ നിന്നും കേരളത്തില്‍ എത്തിയത്. ഇവരുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് അന്വേഷണം തുടരുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.
ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയ 8 പേരുടെ സാംപിളുകള്‍ നിലവില്‍ പൂനെ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇവയുടെ പരിശോധന ഫലം പുറത്തുവരുമ്പോൾ ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാനിധ്യം കണ്ടെത്തിയാല്‍ സംസ്‌ഥാനത്ത് കർശന ജാഗ്രത പുറപ്പെടുവിക്കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഇവര്‍ സഞ്ചരിച്ച സ്‌ഥലങ്ങളിലും, സന്ദര്‍ശിച്ച വീടുകള്‍ക്ക് ചുറ്റും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അതേസമയം തന്നെ സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം 30 ശതമാനം കോവിഡ് കേസുകളുടെ വര്‍ധന ഉണ്ടാകുമെന്ന ഭീതി ഒഴിഞ്ഞെന്നും അധികൃതര്‍ വ്യക്‌തമാക്കി.
എന്നാല്‍ ജനിതകമാറ്റം സംഭവിച്ച വൈറസ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടോ എന്ന കാര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുവരെ അന്തിമ സ്‌ഥിരീകരണം നടത്തിയിട്ടില്ല. കഴിഞ്ഞ 21ആം തീയതി ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലെത്തിയ ആളുകളുടെ പരിശോധനാഫലം പോലും ഇതുവരെ പുറത്തു വന്നിട്ടില്ല. എന്നാല്‍ കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള വകഭേദം ഇന്ത്യയില്‍ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിഐബി) ഡയറക്‌ടർ അനുരാഗ് അഗര്‍വാള്‍ വ്യക്‌തമാക്കി. കഴിഞ്ഞ മാര്‍ച്ചില്‍ കണ്ടെത്തിയ ഈ വൈറസ് ജൂൺ അവസാനത്തോടെ നശിച്ചുവെന്നുമാണ് വിലയിരുത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ഇന്ത്യയില്‍ ഡെല്‍ഹി, ഹൈദരാബാദ്, കർണാടക എന്നിവിടങ്ങളില്‍ നിന്നുള്ള സാംപിളുകളിലാണ് ഇത് കണ്ടെത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
Read also : അനീഷിന്റെ കൊലപാതകം; പിതാവിന് കടുത്ത ശിക്ഷ നൽകണമെന്ന് ഹരിത