ന്യൂഡെൽഹി: കേരളത്തിൽ എയിംസ് സ്‌ഥാപിക്കുന്നതിൽ തത്വത്തിൽ അംഗീകാരം നൽകാൻ ശുപാർശ ചെയ്‌ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ കേരളത്തിന്റെ ദീർഘകാലമായുള്ള ആവശ്യത്തിന് കേന്ദ്ര സർക്കാർ പച്ചക്കൊടി നൽകിയിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാർ കെ മുരളീധരൻ എംപിയെ രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ, ഇത് എപ്പോൾ യാഥാർഥ്യമാകും എന്നതിൽ വ്യക്‌തതയില്ല. ഇതുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടത് ധനമന്ത്രാലയമാണ്. കെ മുരളീധരൻ എംപിക്ക് നൽകിയ മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കോഴിക്കോട് കിനാലൂരിൽ എയിംസ് സ്‌ഥാപിക്കുന്നത് സംബന്ധിച്ച ചോദ്യം കെ മുരളീധരൻ ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടി ആയിട്ടാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ എല്ലാ സംസ്‌ഥാനങ്ങളിലും എയിംസ് വേണമെന്നത് നയപരമായ തീരുമാനമായി സർക്കാർ കണക്കാക്കുന്ന പശ്‌ചാത്തലത്തിലാണ് കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെടുന്നത്. എല്ലാ സംസ്‌ഥാനങ്ങളിലും ഘട്ടം ഘട്ടമായി എയിംസ് സ്‌ഥാപിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ നയം. കേരളത്തിൽ എയിംസ് സ്‌ഥാപിക്കണമെന്ന് കഴിഞ്ഞ ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടർന്ന് കേരളത്തിൽ എയിംസ് സ്‌ഥാപിക്കാൻ അനുകൂലമായ സ്‌ഥലം നിർദ്ദേശിക്കാൻ ആരോഗ്യമന്ത്രാലയം സംസ്‌ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. നാല് സ്‌ഥലങ്ങളാണ് സർക്കാർ ഇതിനായി നിർദ്ദേശിച്ചതെന്നാണ് വിവരം. കഴിഞ്ഞ എട്ട് വർഷമായി എയിംസിനായി കാത്തിരിക്കുകയാണ് കേരളം. രാജ്യത്ത് 22 എയിംസ് സ്‌ഥാപിക്കുന്നതിനായി ഈ വർഷം അനുമതി നൽകിയ ഘട്ടത്തിലും കേരളത്തെ തഴഞ്ഞിരുന്നു.
Most Read: മുന്നറിയിപ്പില്ലാതെ കല്ലിടലുമായി കെ റെയിൽ; ഏത് വിധേനയും തടയുമെന്ന് പ്രതിപക്ഷം