തിരുവനന്തപുരം: പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിൽ കെ റെയിൽ കല്ലിടാൻ പുതിയ നീക്കവുമായി അധികൃതർ. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് മുന്നറിയിപ്പില്ലാതെയുള്ള കല്ലിടൽ നടപടികൾക്കാണ് നീക്കം. എന്നാൽ, സർവേ നടപടികൾ ഏത് വിധേനയും തടയുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്.
വ്യാപക പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച സിൽവർ ലൈൻ സർവേ നടപടികൾ 20 ദിവസങ്ങൾക്ക് ശേഷം വ്യാഴാഴ്‌ചയാണ് ആരംഭിച്ചത്. എന്നാൽ, പ്രതിപക്ഷ സംഘടനകളടക്കം സമരം ശക്‌തമാക്കി രംഗത്തിറങ്ങിയതോടെ രണ്ടാം ദിനവും സർവേ നടപടികൾ പ്രതിസന്ധിയിലായിരുന്നു. തിരുവനന്തപുരത്തെയും കണ്ണൂരിലെയും പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഇന്ന് മുതൽ മറ്റൊരു നീക്കത്തിനാണ് കെ റെയിൽ ലക്ഷ്യമിട്ടത്.
യാതൊരു മുന്നറിയിപ്പും നൽകാതെ ബന്ധപ്പെട്ട പ്രദേശങ്ങളിൽ എത്തി കല്ലുകൾ സ്‌ഥാപിക്കാനാണ് നീക്കം. ഏതെങ്കിലും രീതിയിൽ പ്രതിഷേധം ഉണ്ടായാൽ തടയാൻ പോലീസിന്റെ ഇടപെടലും ഉണ്ടാകും. പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്‌ത് നീക്കുന്ന നടപടികളിലേക്ക് കടക്കാൻ തന്നെയാണ് പോലീസിന്റെ തീരുമാനം. ഇന്ന് സർവേ നടപടികൾ നടക്കുന്ന പ്രദേശത്തിന്റെ വിവരങ്ങൾ കെ റെയിൽ അധികൃതർ പുറത്തുവിട്ടിട്ടില്ല.
എന്നാൽ, പ്രതിഷേധം കടുത്താലും മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. അതേസമയം, കെപിസിസി പ്രസിഡണ്ട് അടക്കം സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധങ്ങൾക്ക് കളത്തിൽ ഇറങ്ങിയതോടെ സമരത്തിന്റെ രീതിയും ഭാവവും മാറുകയാണ്. തിരുവനന്തപുരം കരിച്ചാറയിലെ പോലീസിന്റെ ബൂട്ട് പ്രയോഗം രാഷ്‌ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം.
Most Read: ബിൽ അടച്ചില്ല; വൈദ്യുതി ബന്ധം വിച്ഛേദിച്ച കെഎസ്ഇബി ജീവനക്കാരന് മർദ്ദനം