ന്യൂഡെൽഹി: ഡെൽഹി- മോസ്‌കോ യാത്രാ വിമാനം റദ്ദാക്കി എയർ ഇന്ത്യ. യുക്രൈനിൽ അധിനിവേശം തുടരുന്ന സാഹചര്യത്തിലാണ് ഇൻഷുറൻസ് ലഭിക്കാതിരുന്നത്. അതിനാലാണ് വിമാനം റദ്ദാക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്. ആഴ്‌ചയിൽ രണ്ടു ദിവസമായിരുന്നു ഈ വിമാനം സർവീസ് നടത്തിയിരുന്നത്.
എയർ ഇന്ത്യയുടെ വിമാനങ്ങൾ ഇൻഷുർ ചെയ്‌തിരുന്നത് രാജ്യാന്തര ഏജൻസികളാണ്. മറ്റു പല വിമാന കമ്പനികളും യുദ്ധത്തെത്തുടർന്ന് റഷ്യൻ വ്യോമപാത ഉപയോഗിക്കാതിരുന്നെങ്കിലും എയർ ഇന്ത്യ ഉപയോഗിച്ചിരുന്നു. അതേസമയം, ഡെല്‍ഹിയിൽനിന്ന് മോസ്‌കോയിലേക്ക് താഷ്‌കെന്റ്, ഇസ്‌താംബൂൾ, ദുബായ്, അബുദാബി, ദോഹ തുടങ്ങിയ സ്‌ഥലങ്ങൾ വഴിയെത്താമെന്ന് റഷ്യൻ എംബസി അറിയിച്ചു.
ടിക്കറ്റ് എടുത്തവർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. യുദ്ധത്തെത്തുടർന്ന് ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെ തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിൽനിന്ന് 36 രാജ്യങ്ങളെ റഷ്യ വിലക്കിയിട്ടുണ്ട്.
Read also: വിശാല മതേതര സഖ്യം രൂപീകരിക്കണം, ലക്ഷ്യം ബിജെപിയെ ഒറ്റപ്പെടുത്തൽ; യെച്ചൂരി