ന്യൂഡെൽഹി: യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാർ ഇന്ന് അർധരാത്രിയോടെ നാട്ടിലെത്തും. എയർ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളിൽ റുമാനിയയിൽ നിന്ന് ഡെൽഹിയിലേക്കും മുംബൈയിലേക്കുമാണ് ആളുകളെ എത്തിക്കുക. കൂടുതൽ പേരെ യുക്രൈൻ അതിർത്തിയിൽ എത്തിക്കാൻ നടപടി പുരോഗമിക്കുകയാണ്. ഇതിനായി ശനിയാഴ്‌ച മുംബൈ വിമാനത്താവളത്തിൽ നിന്ന് തിരിച്ച എയർ ഇന്ത്യ വിമാനം റുമാനിയൻ തലസ്‌ഥാനമായ ബുക്കാറസ്‌റ്റിൽ എത്തി.
എഐ 1947 എന്ന വിമാനമാണ് ബുക്കാറസ്‌റ്റിൽ എത്തിയിരിക്കുന്നത്. ഇന്ന് അർധരാത്രിയോടെ ആദ്യ ഇന്ത്യൻ സംഘം ഡെൽഹിയിൽ എത്തും. നേരത്തെ നാല് മണിക്ക് എത്തുമെന്നാണ് അറിയിച്ചിരുന്നത്. 17 മലയാളികൾ ഉൾപ്പടെ ആകെ 470 വിദ്യാർഥികളാണ് സംഘത്തിലുള്ളത്. ഹംഗറിയുടെ തലസ്‌ഥാനമായ ബുഡാപെസ്‌റ്റിലേക്കും രക്ഷാദൗത്യത്തിന്റെ ഭാഗമായി വിമാന സർവീസുകൾ നടത്തും.
ഇതിനിടെ യുക്രൈനിലെ ഇന്ത്യക്കാർക്ക് കീവിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നൽകി. ഇന്ത്യന്‍ ഉദ്യോഗസ്‌ഥരുടെ നിർദ്ദേശമില്ലാതെ അതിര്‍ത്തി ചെക്‌പോസ്‌റ്റുകളിലേക്ക് പോകരുതെന്നാണ് എംബസി നൽകുന്ന ജാഗ്രതാ നിര്‍ദേശം. മുന്‍കൂര്‍ അനുമതിയില്ലാതെ എത്തുന്നവരെ അതിര്‍ത്തി കടത്താന്‍ ബുദ്ധിമുട്ടാണെന്നും എംബസി പറയുന്നു.
വിവിധ അതിര്‍ത്തി പോസ്‌റ്റുകളില്‍ സ്‌ഥിതിഗതികള്‍ സങ്കീര്‍ണമാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. യുക്രൈനിലെ പടിഞ്ഞാറന്‍ നഗരങ്ങളില്‍ വെള്ളം, ഭക്ഷണം താമസസ്‌ഥലം എന്നിവയുടെ ലഭ്യതയോടെ തങ്ങുന്നവര്‍ മറ്റിടങ്ങളെ അപേക്ഷിച്ച് സുരക്ഷിതരാണെന്നും സാഹചര്യം വിലയിരുത്താതെ അതിര്‍ത്തിയിലേക്ക് എത്താന്‍ ശ്രമം നടത്തരുതെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
നിലവില്‍ തങ്ങുന്ന സ്‌ഥലങ്ങളില്‍ സുരക്ഷിതരായി തുടരണം. എംബസിയുടെ മുന്നറിയിപ്പില്ലാതെ പുറത്തേക്ക് ഇറങ്ങരുതെന്നും നിലവില്‍ സുരക്ഷിതമായ സ്‌ഥലത്തുള്ളവര്‍ അനാവശ്യമായി പുറത്തേക്കിറങ്ങരുതെന്നും നിർദ്ദേശമുണ്ട്. ചുറ്റുപാടുകളെ കുറിച്ച് വ്യക്‌തമായ ധാരണയുണ്ടാകണമെന്നും എംബസി നിർദ്ദേശിച്ചു.
Most Read: മൂക്കുമാത്രം മറയ്‌ക്കുന്ന മാസ്‌കുമായി കൊറിയ; പേര് കോസ്‌ക്, പരിഹസിച്ച് സോഷ്യൽ മീഡിയ