ന്യൂഡെൽഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട നടപടികൾക്ക് ആക്കം കൂട്ടി കേന്ദ്ര സർക്കാർ. കോവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് എയർ ഇന്ത്യ വിൽപ്പന സംബന്ധിച്ച ചർച്ചകൾ നിലച്ചത്. എന്നാൽ ഇപ്പോൾ നടപടികൾ ത്വരിതപ്പെടുത്തി ജൂൺ മാസത്തോടെ സ്വകാര്യവൽക്കരണം നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
എയര്‍ ഇന്ത്യ വില്‍പനക്കുള്ള ഫിനാന്‍ഷ്യല്‍ ബിഡുകള്‍ ഉടന്‍ തന്നെ ക്ഷണിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. കടുത്ത നഷ്‌ടത്തിലാണ് കമ്പനി മുന്നോട്ട് പോകുന്നത്. ബിഡുകള്‍ സമര്‍പ്പിക്കാന്‍ കമ്പനികള്‍ക്ക് 90 ദിവസത്തെ സമയമായിരിക്കും നല്‍കുക എന്നാണ് വിവരം. സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തന്നെയാണ് ഈ സൂചനകള്‍ പുറത്ത് വിട്ടതെന്ന് ദേശീയ മാദ്ധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട് ചെയ്യുന്നു.
ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിംഗുമാണ് ബിഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരിക്കുന്നത് എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്തായാലും എയര്‍ ഇന്ത്യ വില്‍പന നീക്കങ്ങള്‍ വീണ്ടും ചൂടുപിടിച്ചത് കേന്ദ്ര സര്‍ക്കാരിന് ആശ്വാസമാകും എന്നാണ് കണക്കാക്കപ്പെടുന്നത്.
Read Also: ഇന്ത്യൻ മാദ്ധ്യമ വ്യവസായം വളരുന്നു, ഡിജിറ്റൽ മാദ്ധ്യമങ്ങൾ ശക്‌തമാകും; റിപ്പോർട്