ന്യൂഡെൽഹി: 2020ലെ കോവിഡ് പ്രതിസന്ധിയുടെ ഇരുണ്ട കാലത്തിന് ശേഷം ആഭ്യന്തര മാദ്ധ്യമങ്ങളും വിനോദ വ്യവസായവും ഈ വർഷം വീണ്ടും വളർച്ചയുടെ പാതയിലേക്കെന്ന് പഠന റിപ്പോർട്. കൺസൾട്ടൻസി സ്‌ഥാപനമായ ഇവൈയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി (FICCI) ചേർന്ന് നടത്തിയ സംയുക്‌ത പഠനത്തിലാണ് മാദ്ധ്യമ മേഖലയുടെ വളർച്ചയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്.
കോവിഡ് മഹാമാരി മൂലമുണ്ടായ തടസങ്ങളും പ്രതിസന്ധികളും കാരണം വിപണി 24 ശതമാനം ഇടിഞ്ഞ വർഷമായിരുന്നു 2020. എന്നാൽ ഈ വലിയ നഷ്‌ടത്തെ മറികടന്നുകൊണ്ട് മാദ്ധ്യമ വ്യവസായം ഈ വർഷം 25 ശതമാനം വളർച്ചാ നേട്ടത്തോടെ 1.73 ട്രില്യൺ രൂപയിലെത്തും എന്നാണ് കണക്കുകൂട്ടൽ.
2023ഓടെ വിപണി 2.2 ട്രില്യൺ രൂപയെ മറികടക്കുമെന്ന് ഇവൈ റിപ്പോർട്ടിൽ പറയുന്നു. ഇത് വാർഷിക വളർച്ചാ നിരക്കിൽ 17 ശതമാനത്തിന്റെ ഉയർച്ചയാണ് ഉണ്ടാക്കുക. അതേസമയം വിപണി വലുപ്പത്തിന്റെ അടിസ്‌ഥാനത്തിൽ ദൃശ്യ മാദ്ധ്യമ (ടെലിവിഷൻ) വ്യവസായം ഏറ്റവും വലിയ വിഭാഗമായി തന്നെ തുടരുമെന്നാണ് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നത്.
ഡിജിറ്റൽ മാദ്ധ്യമങ്ങൾ അച്ചടിയെ മറികടന്ന് കുതിപ്പ് തുടരുമെന്നും, മാദ്ധ്യമ വ്യവസായ മേഖലയിലെ മുഖ്യ വിഭാഗമായി മാറുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വരും വർഷങ്ങളിൽ ഓൺലൈൻ ഗെയിമിംഗ് ചലച്ചിത്ര വിനോദ വിഭാഗത്തെ മറികടക്കാനുള്ള സാധ്യതകളും റിപ്പോർട് പുറത്തുവിടുന്നു.
Read Also: ആദായനികുതി റെയ്‌ഡ് സ്‌ഥാനാർഥികളെ വേട്ടയാടുന്നു; പരാതി നൽകി ഡിഎംകെ