ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്തെ വായു നിലവാരം വീണ്ടും താഴേക്ക് തന്നെ. ശൈത്യകാലം അടുക്കുകയും പഞ്ചാബ്, ഹരിയാന, യുപി എന്നീ സംസ്‌ഥാനങ്ങളില്‍ കൃഷിയിടങ്ങളില്‍ വ്യാപകമായി വൈക്കോല്‍ കത്തിക്കുന്നതും വായു നിലവാരത്തെ സ്വാധീനിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഉടനടി മാറ്റം ഉണ്ടാവാന്‍ ഇടയില്ലെന്നാണ് കേന്ദ്രം അറിയിച്ചത്.
വായു നിലവാര സൂചികയില്‍ ഡെല്‍ഹിയിലെ തോത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപകടകരമായി താഴുകയാണ്. ശനിയാഴ്‌ച ഡെല്‍ഹിയില്‍ 405 പോയിന്റാണ് സൂചികയില്‍ രേഖപ്പെടുത്തിയത്. ഗാസിയാബാദ്-432, ഗ്രേറ്റര്‍ നോയിഡ-418, മില്ലേനിയം സിറ്റി ഗുരുഗ്രാം-411, നോയിഡ-404, ഫരീദാബാദ്-410 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ രേഖപ്പെടുത്തിയത്.
മിനിസ്ട്രി ഓഫ് എര്‍ത്ത് സയന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് തല്‍സ്‌ഥിതി തുടരാനാണ് സാധ്യതയെന്ന് അറിയിച്ചത്. കാറ്റിന്റെ വേഗതയും അയല്‍ സംസ്‌ഥാനങ്ങളിലെ സാഹചര്യങ്ങളും അനുകൂലമായാല്‍ മാത്രമേ കണക്കുകളില്‍ പ്രകടമായ വ്യത്യാസം ഉണ്ടാവൂ എന്നാണ് അവര്‍ അറിയിച്ചത്.
ഗുരുഗ്രാം അടക്കമുള്ള മേഖലകളില്‍ കോവിഡ് രോഗികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. വായു മലിനീകരണം കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് പല പഠനങ്ങളിലും തെളിഞ്ഞതോടെ ആശങ്ക വര്‍ധിക്കുന്നുണ്ട്.
വായു നിലവാര സൂചിക :
വായു നിലവാര സൂചിക അന്തരീക്ഷത്തില്‍ അടങ്ങിയിരിക്കുന്ന പൊടിപടലങ്ങള്‍, മറ്റു രാസവസ്‌തുക്കൾ എന്നിവയുടെ സാന്നിധ്യം അനുസരിച്ച് തരം തിരിക്കുന്നു. 1 മുതല്‍ 50 വരെ മികച്ച നിലവാരത്തെ സൂചിപ്പിക്കുന്നു.
51 മുതല്‍ 100 വരെ തൃപ്‌തികരവും, 101 മുതല്‍ 200 വരെ ശരാശരിയിലും ഉള്‍പ്പെടുന്നു. 201 മുതല്‍ 300 വരെ പോയിന്റുകള്‍ മോശം അവസ്‌ഥയെ സൂചിപ്പിക്കുന്നു. 301 മുതല്‍ 400 വരെ രൂക്ഷമായ വായു മലിനീകരണത്തെയും 401 മുകളില്‍ അത്യന്തം അപകടകരമായ അവസ്‌ഥയും സൂചിപ്പിക്കുന്നു.
Read Also: രാജീവ് ഗാന്ധി വധക്കേസ്; പ്രതികളുടെ മോചനത്തെ എതിര്‍ത്ത് തമിഴ്‌നാട് കോണ്‍ഗ്രസ്