ന്യൂയോർക്ക് സിറ്റി: യമനിലെ ഹൂതി വിമതർ നടത്തുന്ന ജയിലിനു നേരെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് ഐക്യരാഷ്‌ട്ര സഭ (യുഎൻ). തുടർ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. വെള്ളിയാഴ്‌ച ജയിലിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
വ്യോമാക്രമണത്തിൽ 70ലധികം പേർ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോർട് ചെയ്യുന്നു. ഹൂതി വിമതരുടെ ശക്‌തികേന്ദ്രമായ സാദയിലെ ജയിലിനുനേരെയാണ് സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയത്. യമനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് സേവനം തടസപ്പെട്ട നിലയിലാണ്.
തിങ്കളാഴ്‌ച യുഎഇ തലസ്‌ഥാനമായ അബുദാബിയില്‍ യമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് യുഎഇ ഉൾപ്പെട്ട സൗദി സഖ്യസേന ആക്രമണം ശക്‌തമാക്കിയത്. ഡ്രോൺ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ യമന്റെ തലസ്‌ഥാനമായ സനയിൽ ഉൾപ്പടെ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 80 പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായും റിപ്പോർട് ഉണ്ടായിരുന്നു.
Most Read: സീറ്റ് തർക്കം; ബിജെപി വിട്ട് ഉത്പൽ പരീക്കർ