വാസ്‌കോ: സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകനും ബിജെപി നേതാവുമായ ഉത്പൽ പരീക്കർ പാര്‍ട്ടി അംഗത്വം രാജി വെച്ചു. പരീക്കര്‍ അഞ്ച് തവണ മൽസരിച്ച മണ്ഡലമായ പനാജി തനിക്ക് വേണമെന്നായിരുന്നു ഉത്പലിന്റെ ആവശ്യം. എന്നാല്‍, കോണ്‍ഗ്രസ് നേതാവും, 2019ല്‍ പാര്‍ട്ടിയിലെത്തിയ ആറ്റാന്‍സിയോ ‘ബാബുഷ്’ മോന്‍സറേട്ടിനൊയിരുന്നു ബിജെപി പരിഗണിച്ചത്.
പനാജിക്ക് പകരം മറ്റ് രണ്ട് സീറ്റുകള്‍ നല്‍കാമെന്ന് അറിയിച്ചിട്ടും വഴങ്ങാതെ ഉത്പൽ പാർട്ടി വിടുകയായിരുന്നു. പനാജിയില്‍ സ്വതന്ത്രനായി മൽസരിക്കാനാണ് ഉത്പലിന്റെ നീക്കം. എന്ത് വന്നാലും താന്‍ പനാജിയില്‍ തന്നെ മൽസരിക്കുമെന്നും, അതിപ്പോള്‍ ബിജെപിക്ക് എതിരായാണെങ്കിലും കുഴപ്പമില്ല എന്നുമാണ് ഉത്പലിന്റെ നിലപാട്. അതേസയം പാർട്ടി വിട്ട ഉത്പലിനെ ആം ആദ്മിയിൽ എത്തിക്കാനുള്ള നീക്കത്തിലാണ് കെജ്‌രിവാള്‍.
“ബിജെപിയുടെ ഉപയോഗിച്ച് വലിച്ചെറിയുന്ന നയം പരീക്കര്‍ കുടുംബത്തോട് കാണിക്കുന്നതില്‍ ഗോവന്‍ ജനത വിഷമിക്കുന്നുണ്ടാവാം. മനോഹര്‍ പരീക്കറിനോട് എനിക്കെന്നും ബഹുമാനമാണ്. ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ നിന്നും മൽസരിക്കാന്‍ ഉത്പല്‍ ജിയെ സ്വാഗതം ചെയ്യുന്നു”- അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്‌തു.
അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഉത്പൽ പരീക്കർ മൽസരിക്കുന്നു എങ്കിൽ ബിജെപി ഇതര കക്ഷികളെല്ലാം അദ്ദേഹത്തെ പിന്തുണക്കണമെന്നും വോട്ട് നൽകണമെന്നും ആവശ്യപ്പെട്ട് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ നീക്കം.
Read also: ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ പ്രതിമ സ്‌ഥാപിക്കും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി