കൊച്ചി: സംസ്‌ഥാന സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കി സിപിഐ വിദ്യാർഥി സംഘടന എഐഎസ്എഫ്. കാലടി സംസ്‌കൃത സര്‍വ്വകലാശാല യൂണിറ്റ് സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കിയത്. ഏപ്രില്‍ ഒന്നിന് പുറത്തിറക്കിയ അധ്യാപക നിയമന ഭേദഗതി ഉത്തരവിനെതിരെയാണ് പ്രമേയം.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളെയും ഗവേഷകരെയും പ്രതികൂലമായി ബാധിക്കുന്ന നിയമമാണിതെന്നും പലരുടെയും അധ്യാപന സ്വപ്‌നമാണ് ഇതിലൂടെ തകരുന്നതെന്നും പ്രമേയത്തില്‍ പറയുന്നു.
പുതിയ അധ്യാപക തസ്‌തിക രൂപപ്പെടുന്നതിന് മുൻപുണ്ടായിരുന്ന ഒൻപത് മണിക്കൂര്‍ പ്രവർത്തി എന്നത് 16 മണിക്കൂര്‍ എന്നാക്കി മാറ്റിയതോടെ അധ്യാപക തസ്‌തിക നിരോധന നിയമമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അധ്യാപക തൊഴില്‍ നിരോധന നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നുമാണ് പ്രമേയത്തിലൂടെ എഐഎസ്എഫ് ആവശ്യപ്പെട്ടത്.
സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രമേയം പാസാക്കി. ഇന്ത്യയുടെ ചരിത്രത്തെ വര്‍ഗീയവൽക്കരിക്കുന്ന സംഘപരിവാര്‍ ഭരണകൂട നീക്കം അപലപനീയമാണ്. വാഗണ്‍ ട്രാജഡിയിലും മലബാര്‍ സമരത്തിലും രക്‌തസാക്ഷികളായ 387 സമര പോരാളികളെ രക്‌തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്നും ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ പുറത്താക്കിയതിനെതിരെയും പ്രമേയത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു.
Read Also: രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത് എഎൻ രാധാകൃഷ്‌ണൻ