കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായിക ഐഷ സുൽത്താന കവരത്തി പോലീസിന് മുന്നിൽ ഹാജരായി. കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ഐഷ നൽകിയ ഹരജി വ്യാഴാഴ്‌ച കേരള ഹൈക്കോടതി അംഗീകരിച്ചെങ്കിലും ഇന്ന് പോലീസിന് മുന്നിൽ ഹാജരാകണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. തന്റെ അഭിഭാഷകനൊപ്പമാണ് ഐഷ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ എത്തിയത്.
ബയോവെപ്പൺ പരാമർശത്തിനെതിരെ ലക്ഷദ്വീപിൽ രജിസ്‌റ്റർ ചെയ്‌ത രാജ്യദ്രോഹകേസിൽ ഹൈക്കോടതി ഒരാഴ്‌ചത്തേക്ക് ഇടക്കാല ജാമ്യം മുൻകൂട്ടി അനുവദിക്കുകയും ചെയ്‌തു. ചോദ്യം ചെയ്യലിനായി ജൂൺ 20ന് കവരത്തി പോലീസിന് മുന്നിൽ ഹാജരാകണമെന്നും ഈ ദിവസം അറസ്‌റ്റ് ഉണ്ടായാൽ 50000 രൂപ ബോണ്ടിൽ കീഴ്‌ക്കോടതി ഐഷക്ക് ജാമ്യം അനുവദിക്കണമെന്നും ജസ്‌റ്റിസ് അശോക് മേനോൻ നിർദ്ദേശിച്ചു.
ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഐഷ ഇന്ന് പോലീസിന് മുന്നിൽ ഹാജരായത്. ചോദ്യം ചെയ്യൽ സംബന്ധിച്ച വിശദമായ വിവരങ്ങൾ അൽപ സമയത്തിനകം ലഭ്യമാകും.
Also Read: ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി മാറ്റാൻ നീക്കം