കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായിക ഐഷ സുൽത്താനയെ പോലീസ് ചോദ്യം ചെയ്‌ത് വിട്ടയച്ചു. മൂന്നര മണിക്കൂർ നേരമാണ് ഐഷയെ ചോദ്യം ചെയ്‌തത്. അറസ്‌റ്റ് രേഖപ്പെടുത്താതെ വിട്ടയച്ച പോലീസ് മൂന്ന് ദിവസം ലക്ഷദ്വീപിൽ തുടരണമെന്നും നിർദ്ദേശിച്ചു. ആവശ്യം വന്നാൽ വീണ്ടും വിളിപ്പിക്കുമെന്നും കവരത്തി പോലീസ് പറഞ്ഞു.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് കവരത്തിയിലെ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ അഭിഭാഷകനോടൊപ്പം ഐഷ ചോദ്യം ചെയ്യലിന് ഹാജരായത്. ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ ബയോവെപ്പൺ ഉപയോഗിക്കുകയാണെന്ന് ചാനൽ ചർച്ചയിൽ ഐഷ ആരോപിച്ചത് എന്ത് തെളിവിന്റെ അടിസ്‌ഥാനത്തിൽ ആണെന്നാണ് പ്രധാനമായും അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്.
മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിനിടെ ‘ബയോവെപ്പൺ കേന്ദ്രം, ദ്വീപിൽ ഉപയോഗിച്ചു’ എന്ന പ്രയോഗത്തിന്റെ പേരിലാണ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കവരത്തി പോലീസ് കേസെടുത്തത്. കേസിൽ ചോദ്യം ചെയ്യലിനായി പോലീസിന് മുന്നിൽ ഹാജരാകണമെന്ന് കേരള ഹൈക്കോടതി ഐഷയോട് നിർദ്ദേശിച്ചിരുന്നു.
ഐഷ സമർപ്പിച്ച മുൻകൂർ ജാമ്യഹരജി പരിഗണിച്ച് കൊണ്ടായിരുന്നു കോടതി ഉത്തരവ്. കവരത്തി പോലീസിന് മുന്നിൽ ഈ മാസം 20ന് ഹാജരാകണമെന്നാണ് ഐഷയോട് കോടതി നിർദ്ദേശിച്ചിരുന്നത്. ഇതേത്തുടർന്നാണ് ഇന്ന് ഐഷ പോലീസിന് മുന്നിൽ ഹാജരായത്.
Most Read: ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കില്ല; റിപ്പോർട്ടുകൾ തള്ളി കേന്ദ്രം