കൊച്ചി: രാജ്യദ്രോഹകേസിൽ ചലച്ചിത്ര സംവിധായിക ഐഷ സുൽത്താനയെ കവരത്തി പോലീസ് തുടർച്ചയായി ഏഴ് മണിക്കൂർ ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു. ഐഷ ലക്ഷദ്വീപിൽ തുടരണോ എന്ന കാര്യം നാളെ അറിയിക്കുമെന്ന് പോലീസ് വ്യക്‌തമാക്കി.
കവരത്തി പൊലീസ് ഹെഡ്‌ക്വാർട്ടേഴ്‌സിൽ രാവിലെ 10.30നാണ് ഐഷ സുല്‍ത്താന ഹാജരായത്. പോലീസിന്റെ നിർദ്ദേശപ്രകാരം കോവിഡ് പരിശോധന നടത്തിയ ശേഷമാണ് ഐഷ എത്തിയത്. തുടർന്ന് കവരത്തി സിഐയുടെ നേതൃത്വത്തിൽ 15 ഉദ്യോഗസ്‌ഥർ തുടർച്ചയായി ഐഷയെ ചോദ്യം ചെയ്‌തു. ലക്ഷദ്വീപിൽ ഐഷ ഇനിയും തുടരേണ്ടതുണ്ടോയെന്ന് നാളെ തീരുമാനിക്കുമെന്ന് ഉദ്യോഗസ്‌ഥർ ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞു.
മുൻകൂർ ജാമ്യം തേടിയ ഐഷയോട് ജൂൺ 20ന് പോലീസിന് മുന്നിൽ ഹാജരാകാൻ കേരള ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ഞായറാഴ്‌ച വൈകിട്ട് ഹാജരായ ഐഷയെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്‌ത ശേഷമാണ് പോലീസ് വിട്ടയച്ചത്. ഐഷയുടെ മൊഴി പരിശോധിച്ച ശേഷം വീണ്ടും ഹാജരാകണമെന്ന് നിർദ്ദേശിക്കുകയായിരുന്നു.
ബയോവെപ്പൺ പരാമർശത്തിൽ തൃപ്‌തികരമായ വിശദീകരണം നൽകിയെന്നാണ് ആദ്യ ചോദ്യം ചെയ്യലിന് ശേഷം ഐഷ പ്രതികരിച്ചത്. ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയെങ്കിലും കേസിൽ അറസ്‌റ്റ് ഉണ്ടായാൽ 50,000 രൂപ ബോണ്ടിന്റെ അടിസ്‌ഥാനത്തിൽ ഒരാഴ്‌ച കീഴ്‌കോടതി ഇടക്കാല ജാമ്യം നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ട്. അറസ്‌റ്റ് ഉൾപ്പടെയുള്ള കാര്യങ്ങള്‍ക്ക് അഭിഭാഷകന്റെ സാന്നിധ്യമുണ്ടാകണമെന്നും ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് അഭിഭാഷകനൊപ്പമാണ് ഐഷ ദ്വീപിൽ തുടരുന്നത്.
ചോദ്യം ചെയ്യലിനപ്പുറം അറസ്‌റ്റോ മറ്റുനിയമനടപടികളോ ഉണ്ടാകില്ല എന്ന വിശ്വാസം കഴിഞ്ഞദിവസം പ്രകടിപ്പിച്ച ഐഷ, ഇപ്പോൾ തന്നെ അറസ്‌റ്റ് ചെയ്യണമെന്നതാണ് ബിജെപിയുടെ അജണ്ട എന്ന് വിശ്വസിക്കുന്നുണ്ട്. കേസ് ‘ആസൂത്രിതമാണെങ്കിൽ’ മറ്റേതെങ്കിലും കേസുകൾ പുതുതായി സൃഷ്‌ടിച്ച് കോടതി ഉത്തരവിനെ ‘ബൈപാസ്’ ചെയ്യാനുള്ള സാധ്യതകൾ ഉണ്ടായേക്കാമെന്ന സൂചനകൾ നിയമവിദഗ്‌ധർ മുൻപ് ചൂണ്ടികാണിച്ചിരുന്നു. ഈ സാധ്യതകളിലേക്കാണ് ഇപ്പോൾ ഐഷയും വിരൽചൂണ്ടുന്നത്.
ഇതിനിടെ ക്വാറന്റെയ്‌ൻ ലംഘനം ആരോപിച്ച് ജില്ലാ കളക്‌ടർ ഐഷ സുൽത്താനക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഐഷക്ക് ഇന്ന് കോവിഡ് പരിശോധന നടത്തിയത്. നിയമലംഘനം തുടർന്നാൽ നടപടിയെടുക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
Also Read: നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി