ന്യൂഡെല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാധ്യതകളില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. പ്രതിരോധ, വിദേശകാര്യ തലങ്ങളിലുള്ള ഉന്നതര്‍ യോഗത്തില്‍ പങ്കെടുക്കും.
മോസ്‌കോയില്‍ നടന്ന വിദേശകാര്യ മന്ത്രിമാരുടെ കൂടികാഴ്‌ചയിൽ ഇരു രാജ്യങ്ങളും സംയുക്ത പ്രസ്‌താവന നടത്തിയിരുന്നു. അതിര്‍ത്തിയിലെ സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മന്ത്രിമാര്‍ തമ്മില്‍ കൂടികാഴ്‌ച നടത്തിയത്. അഞ്ചിന ധാരണകളാണ് സംയുക്ത പ്രസ്‌താവനയിൽ പ്രഖ്യാപിച്ചിരുന്നത്. അതിര്‍ത്തിയിലെ സേനാ പിന്‍മാറ്റം വേഗത്തില്‍ നടപ്പാക്കുമെന്നും, സേനകള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കുമെന്നും ഈ പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ചൈന പിന്‍മാറ്റ നീക്കം നടത്തിയാല്‍ മാത്രം സേനയെ പിന്‍വലിച്ചാല്‍ മതിയെന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സേനാമേധാവിക്ക് നല്‍കിയ നിര്‍ദ്ദേശം.
സേനാ പിന്‍മാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോര്‍ കമാന്‍ഡര്‍മാരുടെ ചര്‍ച്ച അടുത്ത ആഴ്‌ച ചേരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ കൂടികാഴ്‌ചക്ക് ശേഷവും അതിര്‍ത്തിയില്‍ നിലവിലെ സാഹചര്യം തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. അതേസമയം കാണാതായ അഞ്ച് ഇന്ത്യന്‍ പൗരന്‍മാരെ ചൈന ഇന്ന് വിട്ടയക്കും. അരുണാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് കാണാതായ ഇവര്‍ ചൈന സേനയുടെ പിടിയിലുണ്ടെന്ന് സ്ഥിരീകരിക്കുകയും ഇവരെ വിട്ടു നൽകാൻ ഇന്ത്യ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഇന്ന് ചൈന ഇന്ത്യക്ക് കൈമാറുന്നത്.