കൊച്ചി: കോഴിക്കോട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റിലായ അലൻ ഷുഹൈബ് , താഹ ഫസൽ എന്നിവർക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. 10 മാസത്തോളമായി ജയിലിൽ ആയിരുന്നു ഇരുവരും.
2019 നവംബര്‍ 1-ന് രാത്രിയാണ് കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ച് ഇവരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. മാവോയിസ്റ്റ് സംഘടനകളുമായി അടുപ്പമുണ്ടെന്നും നിരോധിത സംഘടനകളുടെ ലഘുലേഖകൾ സൂക്ഷിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് ഇവർക്കെതിരെ യുഎപിഎ ചുമത്തിയത്. തുടർന്ന് സർക്കാരിനെതിരെ പ്രതിപക്ഷവും മറ്റു ഇടതു കക്ഷികളും രംഗത്തു വന്നിരുന്നു. പിന്നീട് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ഇവർക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.