ആലപ്പുഴ: ആലപ്പുഴ രഞ്‌ജിത്ത്, ഷാൻ വധക്കേസുകളിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. രഞ്‌ജിത്ത് വധക്കേസിൽ 1100 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 35 പ്രതികളും 200 ഓളം സാക്ഷികളും ഉണ്ട്. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായ 15 പ്രതികളെ കുറിച്ചാണ് ആദ്യഘട്ട കുറ്റപത്രം. എസ്‌ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ 483 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായ 11 പേരാണ് ഉള്ളതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ആകെ 21 പ്രതികളാണുള്ളത്. ഷാൻ വധക്കേസിൽ 143 പേരെ സാക്ഷികളായും പ്രതി ചേർത്തിട്ടുണ്ട്. ആലപ്പുഴ ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയിൽ രഞ്ജിത്ത് വധത്തിന്റെയും ആലപ്പുഴ ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിൽ ഷാൻ വധത്തിന്റെയും കുറ്റപത്രം നൽകി.
ഡിസംബർ 18ന് രാത്രിയാണ് മണ്ണഞ്ചേരി പൊന്നാടിന് സമീപം നടുറോഡിൽ എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനിന് വെട്ടേറ്റത്. വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെ പിന്നാലെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്‌ത്തി ദേഹമാസകലം വെട്ടുകയായിരുന്നു. ഡിസംബർ 20 ഞായറാഴ്‌ച രാവിലെയാണ് ആർഎസ്എസ് നേതാവായ രഞ്‌ജിത്തിനെ വീട്ടിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. 12 അംഗ കൊലയാളി സംഘമാണ് രഞ്‌ജിത്തിനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്‌തമായിരുന്നു.
Most Read: പഞ്ചാബിന്റെ ഉന്നതി ലക്ഷ്യമിട്ട് ഭഗവന്ത് മൻ; മുഖ്യമന്ത്രിയായി സ്‌ഥാനമേറ്റു