കോഴിക്കോട്: ‘ലവ് ജിഹാദ്’ വിഷയത്തിൽ വിദ്വേഷ പരാമർശവുമായി സംവിധായകന്‍ അലി അക്ബര്‍. ലവ് ജിഹാദില്‍ സര്‍ക്കാരോ, കോണ്‍ഗ്രസോ കൂടെയുണ്ടാവില്ലെന്നും ക്രിസ്‌ത്യാനികളും ഹിന്ദുക്കളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലെങ്കിൽ കാക്ക കൊത്തുമെന്നുമാണ് അലി അക്ബറിന്റെ പരാമര്‍ശം.
ഫേസ്ബുക്കിലൂടെയാണ് അലി അക്ബർ വിദ്വേഷ പരാമര്‍ശം നടത്തിയത്. “ലവ് ജിഹാദ്” സർക്കാർ ഒപ്പമുണ്ടാകില്ല, കോൺഗ്രസ് ഒപ്പമുണ്ടാകില്ല, ക്രിസ്‌ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെൺമക്കളെ ശ്രദ്ധിച്ചാൽ നല്ലത്. കാക്ക കൊത്തും,”- എന്നാണ് അലി അക്ബറിന്റെ പോസ്‌റ്റ്.
നിരവധിപേരാണ് പോസ്‌റ്റിനെ വിമർശിച്ചുകൊണ്ട് കമന്റുകൾ ഇട്ടിരിക്കുന്നത്. സംഘ പരിവാറിൽ നിന്നും സിനിമാ നിർമ്മാണത്തിനുള്ള പണം സ്വരൂപിക്കുന്നതിനായാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് എന്നാണ് അലി അക്ബറിനെതിരെ ഉള്ള പ്രധാന വിമർശനം. ഇത്തരത്തിലാണെങ്കില്‍ അലി അക്ബര്‍ നടത്തിയതും ലവ് ജിഹാദ് അല്ലെ എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.
‘പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് അലി അക്ബർ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കിയാണ് സിനിമ ഒരുക്കുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് മുമ്പ് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം ചിത്രത്തിന് വേണ്ടി പണം അഭ്യർഥിച്ചിരുന്നു. ഇതിനിടെ സിനിമയുടെ നിര്‍മാണത്തിനായി വിഷുക്കണി മമധര്‍മ്മയ്‌ക്ക് നല്‍കണമെന്നായിരുന്നു അലി അക്ബര്‍ പറഞ്ഞത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ മെയ് ആദ്യവാരം ആരംഭിക്കുകയാണെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.
സിനിമ നിർമിക്കുന്ന മമധര്‍മ്മയ്‌ക്ക് ഇതുവരെ 11742859 രൂപ പൊതുജനങ്ങളില്‍ നിന്നും ലഭിച്ചതായും അതില്‍ ചെലവ് ഒഴിവാക്കി ബാക്കി 3076530 രൂപ മാത്രമാണ് കൈവശമുള്ളതെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിഷുക്കണിയായി രണ്ടര ലക്ഷം ലഭിച്ചെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.
Also Read: കോവിഡ് രണ്ടാം തരംഗം; ഡെൽഹിയിൽ വീണ്ടും ലോക്ക്ഡൗൺ