തിരുവനന്തപുരം: സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബിജെപി വിട്ടു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈക്കാര്യം അറിയിച്ചത്. ഇപ്പോൾ ഒരു രാഷ്‌ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
സംസ്‌ഥാന ബിജെപി അധ്യക്ഷന് അദ്ദേഹം രാജിക്കത്ത് കൈമാറി. കലാകാരൻമാർക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് രാമസിംഹൻ പറയുന്നു. തിരഞ്ഞെടുപ്പുകളിലെ പ്രദർശന വസ്‌തു അല്ല കലാകാരൻമാരെന്നും കലാകാരൻമാരാണ് ലോകത്തെ മുന്നോട്ട് നയിച്ചതെന്ന ബോധം ഉണ്ടാകണമെന്നും അലി അക്ബർ പറയുന്നു.
ദേശീയ നേതൃത്വത്തിന് കേരളത്തിലെ പ്രശ്‌നങ്ങൾ അറിയാമെന്നും അലി അക്ബർ പറയുന്നു. 2022 ജനുവരിയിൽ ഇസ്‍ലാം മതം വിട്ട് രാമസിംഹൻ ഹൈന്ദവ മതം സ്വീകരിച്ചിരുന്നു. അങ്ങനെയാണ് അലി അക്ബർ, രാമസിംഹൻ എന്ന പേര് സ്വീകരിക്കുന്നതും.
അടുത്തിടെ സംവിധായകന്‍ രാജസേനനും നടന്‍ ഭീമന്‍ രഘുവും ബിജെപി വിട്ടിരുന്നു. കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ ബിജെപി അവസരം തന്നില്ലെന്നും താന്‍ പഴയ സിപിഎമ്മുകാരനാണെന്നുമാണ് രാജസേനന്‍ പറഞ്ഞത്. ഭീമന്‍ രഘുവും സിപിഎമ്മിലേക്കാണ് ചേക്കേറുന്നത്.
Read Also: മിനി കൂപ്പർ വിവാദം; പികെ അനിൽ കുമാറിന്റെ പാർട്ടി അംഗത്വം റദ്ദാക്കാൻ സിപിഎം