തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. രാവിലെ 11 മണിക്ക് ഓൺലൈൻ വഴിയാണ് യോഗം ചേരുക. സമ്പൂര്‍ണ ലോക്ക്ഡൗണിന് സാധ്യതയില്ലെങ്കിലും, നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കാനാണ് സാധ്യത.
പ്രതിദിന കോവിഡ് കേസുകൾ മുപ്പതിനായിരത്തോട് അടുക്കുന്ന സാഹചര്യത്തിലാണ് സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. ലോക്ക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങൾ വേണമെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. അടുത്ത ഞായറാഴ്‌ച നടക്കുന്ന വോട്ടെണ്ണലാണ് സംസ്‌ഥാനം നേരിടുന്ന വലിയ പ്രതിസന്ധി. നിയന്ത്രിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഉണ്ടായതുപോലെ വലിയ ആൾക്കൂട്ടങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്.
എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ആഹ്‌ളാദ പ്രകടനങ്ങള്‍ പരിമിതപ്പെടുത്തണമെന്ന കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ്. ഇക്കാര്യത്തില്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് സംസ്‌ഥാന സര്‍ക്കാര്‍ ഹൈക്കോടതിയേയും അറിയിച്ചിട്ടുണ്ട്. രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന വാരാന്ത്യ നിയന്ത്രണങ്ങള്‍ അടുത്ത ആഴ്‌ചകളിലും തുടരണമെന്ന നിര്‍ദേശവും ഉയര്‍ന്നേക്കും.
അതേസമയം, സമ്പൂർണ ലോക്ക്ഡൗണിനോട് രാഷ്‌ട്രീയ പാർട്ടികൾക്ക് വിയോജിപ്പുണ്ട്. കോവിഡിന്റെ തുടക്കസമയത്ത് ഉണ്ടായ പ്രതിസന്ധിക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലുള്ള വ്യാപാര, വ്യവസായ മേഖലകൾ, ഇനിയൊരു ലോക്ക്ഡൗൺ കൂടി പ്രഖ്യാപിച്ചാൽ കൂടുതൽ പ്രതിസന്ധിയിൽ ആകുമെന്നതാണ് പ്രധാന കാരണം.
Also Read: കോവിഡ് കേരളം: പ്രതിദിനം 38000വരെ ഉയർന്നേക്കും; 4ലക്ഷത്തോളം ആളുകൾ ചികിൽസയിലേക്കും