കോഴിക്കോട്: കേരളത്തിൽ പ്രതിദിന കേസുകൾ 38000വരെയോ അതിന് തൊട്ടുമുകളിലേക്കോ ഉയർന്നേക്കാനുള്ള സാധ്യതകളിലേക്കാണ് നിതി ആയോഗ് റിപ്പോർട് വിരൽ ചൂണ്ടുന്നത്. ഐസിയു ഓക്‌സിജൻ കിടക്കകളിൽ 5000ത്തിലധികം കുറവും ഐസിയു കിടക്കകളിൽ ആയിരത്തോളം എണ്ണത്തിന്റെ കുറവിനും ഒപ്പം 600ലധികം വെന്റിലേറ്ററുകളുടെ കുറവിനുള്ള സാധ്യതയും വിവിധ റിപ്പോർട്ടുകൾ പറയുന്നു.
നിയന്ത്രണങ്ങൾ സർക്കാർ ആസൂത്രണം ചെയ്യുന്നതുപോലെ നടപ്പിലാക്കാൻ സാധിച്ചാൽ, കേരളത്തിലെ കോവിഡ് വ്യാപനം മേയ് 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ഏറ്റവും ഉയർന്ന തോതിലെത്തി പിന്നീടു കുറഞ്ഞു തുടങ്ങുമെന്നുമാണ് കരുതുന്നത്. ഈ സമയത്ത് ചികിൽസയിലുള്ളവർ 4 ലക്ഷത്തോളം വരെയാകുമെന്നും ചില പഠന റിപ്പോർട്ടുകൾ പറയുന്നു.
കേരളത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് ബാധയാണ് ഏപ്രിൽ 25ന് കേരളത്തിൽ സംഭവിച്ചത്. ഇത് അടുത്ത ദിവസങ്ങളിൽ 38000ത്തിന് മുകളിലേക്ക് പോയേക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റിയിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ നടത്തിയ പഠനം പറയുന്നത്; മെയ് മാസം പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണം 5600 ആകുമെന്ന ഞെട്ടിക്കുന്ന കണക്കാണ്.
ഇന്ത്യയിലെ നിലവിലെ കോവിഡ് കേസുകളുടെയും മരണത്തിന്റെയും കണക്കുകള്‍ വിദഗ്‌ധർ വിലയിരുത്തിയത് അനുസരിച്ച്; ഏപ്രില്‍ 12 മുതല്‍ ഓഗസ്‌റ്റ് 1 വരെ രാജ്യത്ത് മൂന്നു ലക്ഷത്തോളം പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്‌ടമാകുമെന്നും ജൂലൈ അവസാനത്തോടെ ഈ മരണസംഖ്യ ആറര ലക്ഷത്തിന് മുകളിലേക്ക് ഉയർന്നേക്കാനുള്ള സാധ്യതയും കണക്കുകളുടെ അടിസ്‌ഥാനത്തിൽ വിലയിരുത്തലുണ്ട്.
വരും ആഴ്‌ചകളിൽ ഇന്ത്യയിലെ സ്‌ഥിതി ഗുരുതരമായിരിക്കും എന്നാണ് ഒട്ടുമിക്ക പഠനങ്ങളും പറയുന്നത്. എന്നാല്‍, രാജ്യവ്യാപകമായി നടത്തുന്ന പ്രതിരോധ കുത്തിവെപ്പ് ‘യജ്‌ഞം’ ദുരന്തത്തിന്റെ ആഘാതം കുറച്ചേക്കാമെന്നും പഠനങ്ങൾ പറയുന്നു.
Interesting: ജയിലിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; പൂച്ച ‘പിടിയിൽ’