തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണത്തില്‍ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറാണ് അന്വേഷിക്കുക.
ഐസിയുവിൽ കിടന്ന് രോഗി മരിച്ചത് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചത് എന്നാണ് പരാതി. അതേസമയം ഗുരുതരമായാണ് ഈ വിഷയത്തെ കാണുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
ചെങ്ങന്നൂർ പെരിങ്ങാല സ്വദേശി തങ്കപ്പൻ (55) ആണ് മരിച്ചത്. ഈ മാസം ഏഴിനാണ് തങ്കപ്പനെ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും മകനും ഇതേ ആശുപത്രിയിൽ ചികിൽസയിൽ ഉണ്ടായിരുന്നു. രോഗിയെ കുറിച്ച് വിവരം കിട്ടാതായപ്പോൾ ഐസിയുവിൽ നേരിട്ട് എത്തി അന്വേഷിച്ചപ്പോഴാണ് നാല് ദിവസം മുൻപ് മരണപ്പെട്ടതായി അറിഞ്ഞത്.
അതേസമയം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന കോവിഡ് രോഗി മരിച്ച വിവരം രണ്ടുദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്ന് ആരോപിച്ച് മരണപ്പെട്ടയാളുടെ മകൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഹരിപ്പാട് സ്വദേശിയായ ദേവദാസ്(55) എന്ന രോഗിയുടെ മരണവുമായി ബന്ധപ്പെട്ടാണ് പരാതി.
ഐസിയുവിൽ അന്വേഷിച്ചപ്പോഴാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയെന്ന് മറുപടി ലഭിച്ചതെന്നും ദേവദാസിന്റെ ഭാര്യ ആശുപത്രിയിൽ കൂട്ടിരിപ്പിന് ഉണ്ടായിട്ടും വിവരം അറിയിച്ചില്ലെന്നും മകൾ ആർ രമ്യ പരാതിയിൽ പറയുന്നു.
അതേസമയം സംഭവത്തിൽ വീഴ്‌ച ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വാദം. മരണ വിവരം അറിയിക്കാൻ ബന്ധുക്കളെ വിളിച്ചിരുന്നുവെന്നും എന്നാൽ ഇവരെ ബന്ധപ്പെടാൻ സാധിച്ചില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.
Most Read: ദേശീയപതാക ആദ്യം ഉയര്‍ത്തിയത് തലതിരിച്ച്; പിന്നീട് തിരുത്തി കെ സുരേന്ദൻ