വാഷിങ്‌ടൺ: ഇസ്രയേലിന് കൂടുതൽ പിന്തുണ പ്രഖ്യാപിച്ചു അമേരിക്ക. സഖ്യരാജ്യങ്ങളെ ഉപേക്ഷിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ വ്യക്‌തമാക്കി. ഇസ്രയേലിന് കൂടുതൽ സാമ്പത്തിക സഹായം നൽകാൻ യുഎസ് കോൺഗ്രസിന്റെ അനുമതി തേടുമെന്ന് ബൈഡൻ അറിയിച്ചു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രി ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഗാസയ്‌ക്കും വെസ്‌റ്റ് ബാങ്കിനും കഴിഞ്ഞ ദിവസം അമേരിക്ക സാമ്പത്തിക സഹായം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിന് വീണ്ടും ആയുധങ്ങൾ കൈമാറാൻ അമേരിക്ക തയ്യാറായിരിക്കുന്നത്. ഇസ്രയേലിനോടും യുക്രയ്‌നോടും ഐക്യപ്പെടാൻ ജനങ്ങളോട് അഭ്യർഥിക്കുന്നു. അമേരിക്ക ലോകത്തിന് വഴിവിളക്കായി തുടരണം. എല്ലാ രൂപത്തിലുമുള്ള വിദ്വേഷത്തെ തള്ളിക്കളയണം. ലോകത്തെ ഒന്നിച്ചു നിർത്തുന്നത് അമേരിക്കൻ നേതൃത്വമാണ്. സഖ്യങ്ങളാണ് അമേരിക്കയെ സുരക്ഷിതരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏകാധിപതികളും ഭീകരരും ആക്രമണങ്ങളും കൊലപാതകങ്ങളും വിതയ്‌ക്കുന്നു. അധികാരത്തോടുള്ള അഭിനിവേശം കാരണം പുടിൻ യുക്രെയിനിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. പക്ഷേ അവർ യുക്രെയിനിൽ മാത്രം ഒതുങ്ങില്ല. ഹമാസും പുടിനും പ്രതിനിധീകരിക്കുന്നത് വ്യത്യസ്‌ത ഭീഷണികളെയാണ്. എന്നാൽ, അവർ ഒരു കാര്യത്തിൽ സമാനരാണ്. അയൽരാജ്യത്തെ ജനാധിപത്യത്തെ പൂർണമായും ഉൻമൂലനം ചെയ്യാൻ ഇരുകൂട്ടരും ആഗ്രഹിക്കുന്നുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
അതിനിടെ, ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഗാസയിലെ ക്രൈസ്‌തവ ദേവാലയത്തിന് നേരെയും ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഗാസയിലെ അൽ സെയ്‌ടൂണിലെ ഗ്രീക്ക് ഓർത്തഡോക്‌സ് പള്ളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ക്രൈസ്‌തവ വിശ്വാസികൾക്ക് പുറമെ അഭയാർഥികളായ നിരവധി ഇസ്‌ലാം മത വിശ്വാസികളും പള്ളിക്കകത്ത് ഉണ്ടായിരുന്നു.
അൽ നാബിയിലെ ജനവാസ കേന്ദ്രത്തിലും ഇസ്രയേൽ ഷെല്ലാക്രമണം നടത്തി. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ, ഇസ്രയേലിനെ ലക്ഷ്യമാക്കി യെമനിൽ നിന്ന് തൊടുത്ത മിസൈലുകളും ഡ്രോണുകളും തങ്ങളുടെ യുദ്ധക്കപ്പൽ നിർവീര്യമാക്കിയതായി അമേരിക്ക അവകാശപ്പെട്ടു.
Most Read| ‘തന്നിഷ്‌ടപ്രകാരം ഒരാളെ അറസ്‌റ്റ് ചെയ്യാനാകില്ല’; ഇഡിക്ക് താക്കീതുമായി ഡെൽഹി ഹൈക്കോടതി